സ്വന്തം ലേഖകൻ: ആശങ്കക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.
ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. തിരികെയുള്ള യാത്രയിലാണ് നിയന്ത്രണം നഷ്ടമായത്. 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്. ഏപ്രിൽ 29-നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്.
സാധാരണഗതിയിൽ തിരിച്ചിറങ്ങുന്ന കോർ സ്റ്റേജ് ‘ഡീ ഓർബിറ്റ്’ ബേൺ എന്ന പ്രക്രിയയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാറുണ്ട്. ലോങ് മാർച്ചിന്റെ കാര്യത്തിൽ അതു സംഭവിച്ചില്ല. അതിനുള്ള സൗകര്യം ചൈന റോക്കറ്റ് കോറിൽ നൽകിയില്ലെന്നും അതാണു പ്രശ്നത്തിനിടയാക്കിയതെന്നും ഹാർവഡ് ശാസ്ത്രജ്ഞൻ ജൊനാഥൻ മക്ഡവലിനെപ്പോലുള്ളവർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല