സ്വന്തം ലേഖകൻ: അസ്ഥിരമായ ഭ്രമണപഥത്തിൽ ഉയരം മാറി മറിയുന്ന രീതിയിൽ ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി ഭ്രമണം തുടരുന്നു. ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. മണിക്കൂറിൽ 28,000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം.
ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണു വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം. എന്നാൽ, ഈ വാദം അംഗീകരിക്കാത്തവരുമുണ്ട്. വെർച്വൽ ടെലിസ്കോപ് പ്രോജക്ട് എന്ന സംഘടന റോക്കറ്റിന്റെ ടെലിസ്കോപിക് ചിത്രം കഴിഞ്ഞദിവസം പുറത്തു വിട്ടു.
വിഷയത്തിൽ ഇന്നലെ ചൈന ആദ്യമായി പ്രതികരിച്ചു. യാത്രയ്ക്കിടയിൽ റോക്കറ്റ് എരിഞ്ഞു തീരുമെന്നും അപകട സാധ്യതയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഇതിനിടെ, റോക്കറ്റ് യുഎസ് സൈന്യം വെടിവച്ചു നശിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
ഏപ്രിൽ 29നു ചൈനയുടെ പുതിയ സ്പേസ് സ്റ്റേഷൻ പദ്ധതിയുടെ ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിക്കാനായാണ് 849 ടൺ ഭാരമുള്ള ലോങ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടൺ ഭാരമുള്ള കോർ സ്റ്റേജാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്. സാധാരണഗതിയിൽ തിരിച്ചിറങ്ങുന്ന കോർ സ്റ്റേജ് ‘ഡീ ഓർബിറ്റ്’ ബേൺ എന്ന പ്രക്രിയയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാറുണ്ട്.
ലോങ് മാർച്ചിന്റെ കാര്യത്തിൽ അതു സംഭവിച്ചിട്ടില്ല. അതിനുള്ള സൗകര്യം ചൈന റോക്കറ്റ് കോറിൽ നൽകിയില്ലെന്നും അതാണു പ്രശ്നത്തിന് ഇടയാക്കിയതെന്നും ഹാർവഡ് ശാസ്ത്രജ്ഞൻ ജൊനാഥൻ മക്ഡവലിനെപ്പോലുള്ളവർ പറയുന്നു. ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല