സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മൊഡേണ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി. മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി തേടിയത്. ഇന്നുതന്നെ ഡിസിജിഐ ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.
മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തിങ്കളാഴ്ചയാണ് കമ്പനി തേടിയതെന്ന് സിപ്ല അധികൃതര്‍ അറയിച്ചു. ഫൈസര്‍ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ഓഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച കോവിഡ് വാക്‌സിനാണ്. 90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്തത്. കാര്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനിടെ രാജ്യത്ത് 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിന്‍ ലഭ്യമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി.
രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല