സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുബൈയില്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തി എന്ന പ്രചാരണം യു.എ.ഇ നിഷേധിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ദുബൈ നാഇഫില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇവരെ ദുബൈ പൊലീസ് പിടികൂടി നാടുകടത്തി എന്ന പ്രചരണവും പിന്നാലെ സജീവമായി. എന്നാല്‍, പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുദ്രാവാക്യം മുഴക്കിയവരെ മുന്നറിയിപ്പ് നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു. പ്രതിഷേധം സംഘടിതമോ ആസൂത്രിതമോ ആയിരുന്നില്ല. എന്നാല്‍, മറ്റൊരു രാജ്യത്തിനെതിരെ പൊതുസ്ഥലത്ത് മുദ്രാവാക്യം മുഴക്കാനും പ്രതിഷേധിക്കാനും യു.എ.ഇയില്‍ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെ ആളുകള്‍ സമ്മേളിക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല