സ്വന്തം ലേഖകൻ: 1939 സെപ്റ്റംബർ 1 മുതൽ, 1945 സെപ്റ്റംബർ 2 വരെ ആറു വർഷവും ഒരു ദിവസവും നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിനിടെ ജാപ്പാനീസ് സൈനിക മേധാവികൾ ഒരു ആവശ്യവുമായി ഇമ്പീരിയൽ സർക്കാരിനെ സമീപിച്ചു. യുദ്ധത്തിനിടെ സൈനികരുടെ ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ വേണ്ടി, അവർക്ക് രതിയിൽ ഏർപ്പെടാൻ വേണ്ടി സന്നദ്ധരായ ‘കംഫർട്ട് വിമൺ’നെ തെരഞ്ഞെടുത്ത് യുദ്ധമുഖത്തേക്ക് പറഞ്ഞുവിടണം.
ക്യോഡോ ന്യൂസ് ആണ് ജാപ്പനീസ് ക്‌ളാസിഫൈഡ് രേഖകൾ പരിശോധിച്ച് പുതിയവിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയത്. ഈ രേഖകൾ പ്രകാരം, ഒരു ലൈംഗിക അടിമയ്ക്ക് 70 സൈനികർ എന്നായിരുന്നു അന്നത്തെ കണക്ക്.
ഏപ്രിൽ 2017 മുതൽ മാർച്ച് 2019 വരെയുള്ള കാലയളവിൽ കണ്ടെടുക്കപ്പെട്ട 23 രേഖകളാണ് ഇവ. ഇതിൽ ജാപ്പനീസ് കോൺസുലേറ്റുകളും മറ്റുരാജ്യങ്ങളുടെ എംബസികളും തമ്മിലുള്ള രഹസ്യ സമ്പർക്കങ്ങളുടെ രേഖകളുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തേതാണ് ഈ കത്തിടപാടുകൾ.
ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള വൈരത്തിന്റെ ഒരു പ്രധാന ഹേതു ഈ കംഫർട്ട് ഗേൾസ് തന്നെയാണ് എന്നും. ജപ്പാന് പുറമെ, അക്കാലത്ത് ജപ്പാന് സ്വാധീനശക്തിയുണ്ടായിരുന്ന ദക്ഷിണ കൊറിയ, തായ്‌വാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നായിരുന്നു അന്ന് ഈ ലൈംഗിക അടിമകളെ നിർബന്ധിച്ച് സൈനികരുടെ ലൈംഗികദാഹം ശമിപ്പിക്കാൻ വേണ്ടി പറഞ്ഞയച്ചിരുന്നത്.
1993-ൽ മനുഷ്യത്വരഹിതമായ ഈ യുദ്ധകാല സംവിധാനത്തിന്റെ പേരിൽ, സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരിൽ ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഹോ കോനോ, ദക്ഷിണ കൊറിയയോടും അവിടത്തെ സ്ത്രീകളോടും നിരുപാധികം മാപ്പിരന്നിരുന്നു.
ക്യോഡോ പരസ്യപ്പെടുത്തി ഒരു രേഖയിൽ, ജിനാനിലെ കോൺസുൽ ജനറൽ, ജപ്പാനിലെ അന്നത്തെ വിദേശകാര്യ മന്ത്രിയോട് അറിയിച്ചത് ഇപ്രകാരമാണ്, “ജപ്പാന്റെ അധിനിവേശം ഇവിടെ വേശ്യാവൃത്തി വർധിപ്പിച്ചിട്ടുണ്ട്. ജപ്പാനിൽ നിന്ന് വന്ന 101 ഗെയ്‌ഷകൾ, 201 കംഫർട്ട് വിമൺ, കൊറിയയിൽ നിന്നുള്ള 228 കംഫർട്ട് വിമൺ, ഇത്രയും പേരുണ്ട് ഇവിടെ ഇപ്പോൾ. ഏപ്രിലോടെ 500 സ്ത്രീകളുടെ കൂടി സേവനം ഇവിടെ ആവശ്യമായി വരുമെന്ന് തോന്നുന്നു.”
എത്ര സ്ത്രീകൾ ഇങ്ങനെ നിർബന്ധിത വേശ്യാവൃത്തിക്ക് പ്രേരിതരായിട്ടുണ്ട് എന്നതിന് ഔദ്യോഗികകണക്കുകൾ ഒന്നുമില്ല എങ്കിലും, ഏകദേശം നാലു ലക്ഷത്തോളം പേരെങ്കിലുമുണ്ടാവും എന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. സൈനികർ അധിനിവേശം നടത്തുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാതെ കാക്കാനും, സൈനികർക്ക് ലൈംഗിക രോഗങ്ങൾ വരാതെ കാക്കാനുമാണ് വൈദ്യപരിശോധനകൾ നടത്തി രോഗങ്ങൾ ഒന്നും ഇല്ല എന്നുറപ്പിച്ച്, ഈ ഒരു ഉദ്ദേശ്യം വെച്ചുതന്നെ സ്ത്രീകളെ അന്ന് ജാപ്പനീസ് സൈന്യം ലൈംഗിക അടിമകളായി നിയോഗിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല