സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ അബുദാബിയിൽ കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. സംഘമായി എത്തുന്നവരിൽ നാലു പേരിൽ കൂടാൻ പാടില്ല. രണ്ടാം ഘട്ടത്തിൽ 9 പാർക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാർക്കുകളും 2 ബീച്ചുകളും തുറന്നിരുന്നു. അൽഐൻ, അൽദഫ്റ, അബുദാബി എന്നിവിടങ്ങളിൽ പാർക്കിന്റെ ശേഷിയെക്കാൾ 40 ശതമാനത്തിൽ കൂടുതൽ സന്ദർശകരെ പ്രവേശിപ്പിക്കില്ല.
പാർക്ക് പൂർണമായി അണുവിമുക്തമാക്കിയ ശേഷമേ സന്ദർശകർക്ക് തുറന്നുകൊടുക്കൂ. പ്രവേശനകവാടത്തിൽ സ്ഥാപിച്ച തെർമൽ സ്കാനറിൽ ശരീരോഷ്മാവ് പരിശോധിച്ച ശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പാക്കുന്നവർക്കാണ് പ്രവേശനം. സന്ദർശകർക്കു മാസ്ക് നിർബന്ധം. പാർക്കിലെ ഭോജനശാലകളിൽ 30 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കൂ. തീൻമേശകൾ തമ്മിൽ 2.5 മീറ്റർ അകലം പാലിക്കുകയും വേണം. ഒരു മേശയ്ക്കു ചുറ്റും 4 പേരിൽ കൂടാൻ പാടില്ല. പാർക്കിലെ കളിക്കളം തൽക്കാലം അടച്ചിടും. 50% പാർക്കിങ് സ്ഥലം മാത്രമേ ഉപയോഗിക്കൂ.
ഡൽമ പാർക്ക്, ഷാരിയ പാർക്ക്, ഖാതിം പാർക്ക്, വത്ബ പാർക്ക്, റബ്ദാൻ പാർക്ക്, ഷഹാമ പാർക്ക് (അബുദാബി) ഗ്രീൻ മുബാഷറ പാർക്ക് (അൽഐൻ)അൽമിർഫ, സായിദ് അൽ ഖൈർ പാർക്ക് (അൽ ദഫ്റ) എന്നിവയാണ് തുറക്കുന്ന പാർക്കുകൾ. ഒപ്പം അൽബതീൻ ബീച്ചും സന്ദർശകർക്കായി തുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല