സ്വന്തം ലേഖകൻ: കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനയിലെ ഡോക്ടര്‍ ലീ വെന്‍ലിയാങ് മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് അന്ത്യം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് ഡിസംബറില്‍ ലീ വെന്‍ലിയാങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെയാണ് ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുമാസം മുന്‍പാണ് ലീയില്‍ കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. പനിയും ചുമയുമായിരുന്നു തുടക്കം. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. ഡിസംബറില്‍ തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു.
2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമാണ് ഇതെന്ന് ഡിസംബര്‍ 30ന് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കല്‍ പൊലീസും പാടേ അവഗണിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കൊറോണ ബാധ ലോകമറിയുന്നതും ചൈനയില്‍ മാത്രം 560 പേര്‍ മരിച്ചതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല