സ്വന്തം ലേഖകൻ: ബഹറിനില്‍ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബഹറിനിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‍സുമാരാണ് ഇരുവരും. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം. ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച ചികിത്സക്കെത്തിയ രോഗിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടർന്നത്.
നഴ്‍സുമാരുടെ ഭര്‍ത്താക്കന്മാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം യുഎഇയിൽ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 85 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊറോണ വെെറസ് ബാധ ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ ശക്‌തമായ പ്രതിരോധ നടപടികളുമായി യുഎഇ. സ്‌കൂളുകളിലേയും യൂണിവേഴ്‌സിറ്റികളിലേയും ഇ-ലേണിങ് സിസ്റ്റം ജൂൺ മാസം വരെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, കൊറോണ വെെറസ് ബാധ പടരാതിരിക്കാൻ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉടൻ തുറക്കേണ്ടതില്ലെന്നാണ് യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഇ-ലേണിങ് ജൂൺ മാസം വരെ തുടരാനും പരീക്ഷകൾ മാത്രം അതാത് സ്ഥാപനങ്ങളിൽ നടത്താനുമാണ് യുഎഇ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
കൊറോണയെ തുടർന്ന് ഏപ്രിൽ അഞ്ച് വരെ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് ആരോഗ്യവകുപ്പ് നേരത്തെ തീരുമാനിച്ചത്. യുഎഇയിൽ ഇ-ലേണിങ് സിസ്റ്റത്തിലൂടെയാണ് വിദ്യാർഥികളെ ഇപ്പോൾ പഠിപ്പിക്കുന്നത്.
ഇന്നലെ മാത്രം യുഎഇയിൽ 15 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ ആകെ എണ്ണം 74 ആയി. യുഎഇ പൗരന്‍മാരായ രണ്ടു പേർ, മൂന്ന് ഇറ്റലിക്കാർ, രണ്ട് ശ്രീലങ്കൻ സ്വദേശികൾ, രണ്ട് ഇന്ത്യക്കാർ, രണ്ട് ബ്രിട്ടീഷുകാർ, ജർമനി, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നു ഓരോരുത്തർ എന്നിങ്ങനെയാണ് യുഎഇയിലെ പുതിയ കൊറോണ ബാധിതർ.
സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. മക്കയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനയിലാണ് 21 പേർക്ക് കൂടി രോഗമുണ്ടെന്ന് മനസിലായത്. ബാക്കി പുതിയ മൂന്ന് കേസുകൾ സ്ഥിരീകരിച്ചത് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖതീഫിലാണ്.
സൗദിയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായ ഖതീഫിൽ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരക്കുട്ടിയായ 12 കാരി പെൺകുട്ടിയും ഇറാഖിൽ പോയി വന്ന യുവതിയും യുവാവുമാണ് ആ മൂന്നുപേർ. ഇതിനിടയിൽ ഈ 45 പേരിൽ ഖതീഫിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ അസുഖം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല