സ്വന്തം ലേഖകൻ: 99 വയസ്സുള്ള ക്യാപ്റ്റൻ ടോം മൂറിന്റെ “ക്യാപ്റ്റൻ ചലഞ്ച്” ബ്രിട്ടന് മാതൃകയാകുന്നു. കോവിഡിനോടു പോരാടുന്ന ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിനായി 1000 പൗണ്ട് സമാഹരിക്കാൻ ടോം സ്വയം ഒരു ചാലഞ്ച് സ്വീകരിച്ചു. തന്റെ 25 മീറ്റർ പൂന്തോട്ടത്തിന്റെ അറ്റത്തോടറ്റം നൂറു വട്ടം നടക്കും. വലിയ കാര്യമാണോ എന്നു സംശയിക്കാൻ വരട്ടെ. നടക്കുന്നത് സ്റ്റീൽ ഫ്രെയിം കുത്തിപ്പിടിച്ചാണ്.
ഏപ്രിൽ 30നു നൂറാം പിറന്നാളിനു മുൻപേ ലക്ഷ്യം നേടുക എന്നതായിരുന്നു ചാലഞ്ച്. ഐക്യദാർഢ്യമുള്ളവർക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. തന്റെ യജ്ഞത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ‘എല്ലാം ശരിയാകും. സൂര്യൻ ഉദിക്കും, കാർമേഘങ്ങൾ അകലും.’
ഒടുവിൽ ആ നടപ്പ് ലോകം ഏറ്റെടുത്തു. ടോം ലക്ഷ്യം കൈവരിച്ച വ്യാഴാഴ്ചയ്ക്കകം ഓൺലൈൻ ധനസമാഹരണ പ്ലാറ്റ്‌ഫോമായ ‘ജസ്റ്റ് ഗിവിങ്’ വഴി സമാഹരിച്ചത് 1.3 കോടി പൗണ്ട് (122 കോടി രൂപ)! എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ വില്യം രാജകുമാരനടക്കം ആവേശഭരിതരായ ഒട്ടേറെപ്പേർ ടോമിനെ അഭിനന്ദിച്ചു. സർ പദവി നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
1940കളിൽ ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് ടോം മൂർ. രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല