സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിൽ കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഗൾഫ് നാടുകളിൽനിന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തും. അബുദാബി കെഎംസിസി മാത്രം 40 വിമാനങ്ങളാണ് ചാർട്ടേഡ് ചെയ്തിട്ടുള്ളത്.
വന്ദേഭാരത് മിഷൻ വഴി എന്നു ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ വിമാനം വിളിച്ചു മടങ്ങുകയല്ലാതെ വഴിയില്ലെന്നു പ്രവാസികൾ പറയുന്നു. അങ്ങോട്ടുപോകുമ്പോൾ വിമാനത്തിൽ യാത്രക്കാരുണ്ടാകരുത്, കാർഗോ പോലും കൊണ്ടുപോകാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു വിമാനക്കമ്പനികൾ ചാർട്ടേഡ് വിമാന സർവീസുകളുടെ തുക വർധിപ്പിക്കുന്നത്. പ്രവാസി കൂട്ടായ്മകൾ വിമാനക്കമ്പനി അധികൃതരുമായി പല തവണ ചർച്ച ചെയ്താണു തുക നിശ്ചയിക്കുന്നത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി സെക്ടറിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിച്ചതിനാൽ പ്രവാസി സംഘടനകളുടെ ചാർട്ടേഡ് വിമാനങ്ങളെക്കാൾ തുക വന്ദേ ഭാരത് മിഷൻ വഴിയുള്ള യാത്രയ്ക്കു നൽകേണ്ടി വരുന്നുണ്ടെന്നു പ്രവാസികൾ. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. ദൗത്യം തുടങ്ങിയതു മുതലുള്ള നിരക്കുതന്നെയാണ് ഈടാക്കുന്നത്. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസ് സൗദിയിലേക്ക് സർവീസ് നടത്തുന്നില്ല.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് വഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേ ഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ലായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല