
സ്വന്തം ലേഖകൻ: ലോക രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കിട്ടിയ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരു സംഘം അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികാറില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുന്ന തൊഴിലാളികളാണ് വ്യത്യസ്തരായിരിക്കുന്നത്. തങ്ങളെ താമസിപ്പിച്ചിരിക്കുന്ന സികാറിലെ സ്‌കൂള്‍ കെട്ടിടം പെയിന്റടിക്കുകയാണ് അവരീ ലോക്ഡൗണ്‍ കാലത്ത്.
54 കുടിയേറ്റ തൊഴിലാളികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തൊഴിലാളികള്‍. ഗ്രാമീണര്‍ തന്നെയാണ് ഇവര്‍ക്ക് പെയിന്റടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. സ്വമേധയാ ഏറ്റെടുത്ത ഈ ജോലി സന്തോഷത്തോടെ ചെയ്യുകയാണ് ഇവര്‍.
ഗ്രാമീണര്‍ തങ്ങള്‍ക്ക് നല്‍കുന്ന കരുതലിനുള്ള പ്രതിഫലമാണ് ഇതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രാജ്യമൊട്ടാകെ മഹാമാരിയെ നേരിടുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണം എന്ന ഉദ്ദേശത്തോടെയാണ് ജോലി തുടങ്ങിയതെന്നാണ് വിവരം.
കുടിയേറ്റ തൊഴിലാളികളുടെ ഈ സമീപനം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല