സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണിന്റെ നിഴലിലാണ്. ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധി ലോകത്തെ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ജീവിതത്തിലെ വലിയൊരു പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളാണ് ബ്രിട്ടനിലുള്ളത്.
ഇവരുടെ സ്വപ്‌നങ്ങള്‍ ലോക്ക് ഡൗണോടെ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. ഐവിഎഫ് ചികിത്സയിലൂടെ ഒരു കുഞ്ഞിനെ സ്വപ്‌നം കണ്ട അവരുടെ ആഗ്രഹം പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഐവിഎഫ് ക്ലിനിക്കുകള്‍ പൂര്‍ണമായും അടച്ചിട്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ എല്ലാ ചികിത്സയും നിര്‍ത്തിവയ്ക്കുന്ന അവസ്ഥയാണുള്ളത്.
ഐവിഎഫ് ചികിത്സ പൂര്‍ണമായും നിര്‍ത്താന്‍ ഏപ്രില്‍ 15നാണ് ബ്രിട്ടന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നത്. ഉത്തരവ് പുറത്തുവന്നതോടെ ചികിത്സ പകുതിയാക്കിയവരടക്കം ഏകദേശം ആയിരക്കണക്കിന് ദമ്പതിമാരുടെ ഒരു കുഞ്ഞെന്ന സ്വപ്‌നമാണ് നഷ്്ടമായിരിക്കുന്നത്. കൂടാതെ ഇതിന് വേണ്ടി ഇത്രയും നാള്‍ ചെലവാക്കിയ പണവും നഷ്ടപ്പെടും. പുതിയ ചികിത്സ തുടങ്ങുന്നതിനും ഉത്തരവ് ബാധകമാണ്.
ഈ ഉത്തരവ് വര്‍ഷാവസാനം നീണ്ടുനിന്നാല്‍ ഏകദേശം 20000 കുട്ടികളുടെ ജനനമാണ് തടസപ്പെടുക. ഇതോടെ ആ ദമ്പതിമാരുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെടും. ഈ കൊറോണ കാലത്ത് ഐവിഎഫ് ചികിത്സ ചെയ്യുന്നത് അപകടകരമാണ്. ഇതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചികിത്സ നിരോധിച്ച് ഉത്തരവ് ഇറക്കിയത്.
ചികിത്സ നിരോധിച്ച് സര്‍ക്കാര്‍ പെട്ടെന്ന് ഉത്തരവ് ഇറക്കിയതോടെ സ്‌കാന്‍ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം കാത്തിരുന്നവരുടെ ചികിത്സയാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്ത ദിവസം ഡോക്ടറെ കാണാന്‍ കാത്തിരുന്നവരും ഇതോടെ നിരാശരായി മടങ്ങി. കുറച്ച് മിനിറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഓരു പക്ഷേ പ്രതീക്ഷയുള്ള ഒരു വാര്‍ത്ത കേള്‍ക്കേണ്ടിയിരുന്നവരാണിവര്‍.
ഐവിഎഫ് ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നത് സമയമാണ്. ഇക്കാര്യം വിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിലര്‍ക്കെങ്കിലും ഷട്ട്ഡൗണ്‍ അവരുടെ അവരുടെ പ്രതീക്ഷയുടെ അവസാനത്തെ വാതിലും അടഞ്ഞതുപോലെയാണ്. ഈ അവസരം ഇനി എല്ലാവര്‍ക്കും കിട്ടണമെന്നില്ല. ഒരു സഹിക്കാന്‍ പറ്റാത്ത വിഷമഘട്ടങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നതെന്ന് ബ്രിട്ടനിലെ ഐവിഎഫ് ഡോക്ടറായ കാതറിന്‍ പറഞ്ഞു.
ഇവരെ സംബന്ധിച്ച് ലോക്ക് ഡൗണ്‍ ഇരുട്ടടിയായി വന്നിരിക്കുകയാണ്. 2017ല്‍ മാത്രം 54000 രോഗികളാണ് ബ്രിട്ടനില്‍ മാത്രം ചികിത്സയ്ക്ക് വിധേയമായത്. 20500 കുട്ടികള്‍ ജനിക്കുകയും ചെയ്തു. 30 ഉം 40 ഉം വയസ് കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്ക. 40 കഴിഞ്ഞവര്‍ക്ക് പല ക്ലിനിക്കുകളിലും ചികിത്സ നല്‍കുന്നില്ല. 42 കഴിഞ്ഞവരുടെ ചികിത്സ പൂര്‍ണമായും നിര്‍ത്തിയതായാണ് റിപ്പോർട്ടുകൾ.
ലോക്ക്ഡോണായതോടെ ചികിത്സ മുടങ്ങിയ പലര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടു. രഹസ്യമായി ഐവിഎഫ് നടത്തുന്നവര്‍ ഒട്ടേറെയുണ്ട്. അവര്‍ക്ക് ഈ വിഷമം ആരോടും പങ്കുവയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇവര്‍ എല്ലാം മനസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിലര്‍ ഇത് ഓര്‍ച്ച് വിഷാദരോഗത്തിന് അടിമയായെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല