സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെ കുത്തിവയ്പ്പ് നാളെ മുതല്‍ മനുഷ്യനില്‍ പരീക്ഷിക്കുമെന്ന് യുകെ അറിയിച്ചു. യുകെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കുത്തിയവയ്പ്പാണ് മനുഷ്യനില്‍ പരീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ കുത്തിവയ്പ്പ് 80 ശതമാനം വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്‌സ്‌ഫോര്‍ഡ് ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 20 ദശലക്ഷം പൗണ്ട് ധനസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് എന്ന ഇന്‍സ്‌ററിറ്റിയൂട്ടും കൊറോണ വൈറസിനെതിരായുള്ള മരുന്നു കണ്ടുപിടിക്കാന്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ ഫാസ്റ്റ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഓക്‌സഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു. സെപ്റ്റംബറോടെ ഈ വാകസിന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. അവര്‍ നിര്‍മ്മിക്കുന്ന ChAdOx1′ വാക്‌സിന്‍ SARS-CoV-2 F എന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.
വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധ പ്രവര്‍ത്തകരെയാണ് സര്‍വകലാശാല തേടുന്നത്. എന്നാല്‍ ഇതിനായി 500ഓളം സന്നദ്ധ പ്രവര്‍ത്തകരെ ഗവേഷകര്‍ കണ്ടെടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ പരീക്ഷണം നടത്താനിരിക്കുന്ന ഈ വാക്‌സിന്‍ ഒരു അഡെനോവൈറസ് വാക്‌സിന്‍ വെക്ടറാണ്. അഡെനോവൈറല്‍ വെക്ടറുകള്‍ ആയിരക്കണക്കിന് ആളുകളില്‍ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയില്‍ കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് മോഡലുമായി ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്തവരെ വിപുലമായി പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തിലാക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുകയുമാണ് വേണ്ടതെന്നാണ് മോഡല്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.
രോഗവ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കേണ്ടത് ലോക്ക്‌ഡൌണ്‍ മാത്രമല്ല. രോഗലക്ഷണങ്ങില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചാല്‍ നിരീക്ഷണത്തിലാക്കുന്നതിനൊപ്പം രൂക്ഷമായ ശ്വാസതടസ്സമുള്ളവരെയും നിരീക്ഷണത്തിലാക്കണമെന്നാണ് മോഡല്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ഇതാണെന്നാണ് രാജ്യത്തെ കൊറോണ വൈറസ് എപ്പിഡെമിയോളജിക്കല്‍ മോഡല്‍ ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല