സ്വന്തം ലേഖകൻ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ തമിഴ്‍നാട്ടില്‍ രോഗബാധിതര്‍ വര്‍ധിക്കുന്നു. ഇന്ന് പുതിയതായി 66 പേര്‍ക്കാണ് തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‍നാട്ടില്‍ രോഗബാധിതരുടെ എണ്ണം തമിഴ്‍നാട്ടില്‍ 1821 ആയി.
രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗണാണ്. ആശുപത്രി, മരുന്ന് കടകൾ, എടിഎം എന്നിവ മാത്രം പ്രവർത്തിക്കും. ഓൺലൈൻ ഭക്ഷണ വിതരണം മാത്രമേ അനുവദിക്കു. അവശ്യസാധനങ്ങൾ കോർപ്പറേഷൻ വീട്ടിലെത്തിച്ച് നൽകും.
സാധനങ്ങളുടെ വിൽപ്പന വിലക്കിയതോടെ സാധനങ്ങൾ വാങ്ങികൂട്ടാൻ ജനം ഇന്ന് കൂട്ടത്തോടെ തെരുവിലറങ്ങി. മധുര, സേലം കോയമ്പത്തൂർ എന്നിവടങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. സാധങ്ങൾ വാങ്ങി കൂട്ടാൻ തിക്കിതിരക്കി മാസ്ക്ക് പോലും ധരിക്കാതെയാണ് കടകൾക്ക് മുന്നിൽ ആളുകള്‍ തടിച്ചുകൂടിയത്.
റെഡ് സോണായ മധുരയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. തിരക്ക് വർധിച്ചതോടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ മൂന്ന് മണി വരെ അനുമതി നൽകി. കോയമ്പത്തൂരിൽ റെഡ് സോൺ മേഖലയിൽ ജോലി ചെയ്ത 200 പൊലീസുകാരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
ഏപ്രിൽ 26 മുതൽ തമിഴ്നാട്ടിലെ അഞ്ചു നഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാനുളള സർക്കാർ തീരുമാനം ജനങ്ങളെയാകെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വാങ്ങിക്കാൻ ജനങ്ങളുടെ വൻ തിരക്കാണ്. സൂപ്പർ മാർക്കറ്റുകളിലും പലചരക്കു കടകളിലും അവശ്യ വസ്തുക്കൾ വാങ്ങാനായി ജനനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു.
അതേസമയം, പൊതുജനങ്ങൾക്ക് ആവശ്യമായ പാൽ വിതരണം ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് തമിഴ്നാട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ അറിയിച്ചു. സമ്പൂർണ ലോക്ക്ഡൗണിലാവുന്ന താംബരം, പല്ലവരം അടക്കമുളള പ്രദേശങ്ങളിൽ ഫുഡ് ഡെലിവറിക്കാരുമായി സഹകരിച്ചും സൂപ്പർ മാർക്കറ്റുകളിലും മറ്റു കടകളിലുമായി രാവിലെ 7 മണി മുതൽ തന്നെ പാൽ പായ്ക്കറ്റുകൾ വിറ്റഴിക്കുന്നതായി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല