സ്വന്തം ലേഖകൻ: കൊവിഡ് 19ന്‍റെ വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ലോകരാജ്യങ്ങളിലേക്ക് പടര്‍ത്തിയത് ചൈനയുടെ അനാസ്ഥയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലോകജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകരാജ്യങ്ങള്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. ഉല്‍പ്പാദനത്തിനും കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ക്കും അവരെ ആശ്രയിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ചൈന ഈ വിഷയത്തില്‍ അദൃശ്യനായ ശത്രുവാണെന്നും ട്രംപ് പറഞ്ഞു.
184 രാജ്യങ്ങളാണ് കോവിഡ് 19 മൂലം തകര്‍ന്നത്. ഇത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഈ വിഷയത്തില്‍ ചൈനക്ക് മാപ്പ് നല്‍കുക പ്രയാസമേറിയ കാര്യമാണ്. അതേസമയം ട്രംപ് അനാവശ്യമായി ഈ വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കോവിഡിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹത്തിന് മുന്നറിയിപ്പ് ലഭിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ലെന്നാണ് വാഷിംഗ്ടണ്‍ പോസിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതിനിടെ ട്രംപിനെതിരെ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ചൈനക്കെതിരെ നടത്തുന്നതത് വെറും നുണപ്രചാരണങ്ങളാണ്. സ്വന്തം വീഴ്ച്ചകളില്‍ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ വഴിതിരിച്ച് വിടാനാണ് ട്രംപിന്റെ ശ്രമം. വൈറസ് പ്രതിരോധത്തില്‍ ട്രംപിന് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ കാരണമാണ് അവര്‍ നുണകള്‍ വിളിച്ച് പറയുന്നതെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു.
അതിനിടെ യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,036,417 ആയി. 59,284 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 143,098 പേർ രോഗമുക്തി നേടി.
കൊറോണ വൈറസ് ഭീതിയിൽ യുഎസിലെ സ്കൂൾ, കോളേജുകളുടെ അധ്യയന വർഷം അവസാനിക്കുന്നതായി വിവിധ സംസ്ഥാന ഗവർണർമാർ അറിയിച്ചിരുന്നു. സാധാരണയായി മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണു വിവിധ സംസ്ഥാനങ്ങളിൽ അധ്യയന വർഷം അവസാനിക്കുക പതിവ്. ഏപ്രിൽ അവസാനവാരം പ്രഖ്യാപിച്ച ഇളവുകളിൽ സ്കൂളുകൾ ഉടനെ തുറക്കുകയില്ല എന്ന പ്രത്യേകം വ്യക്തമാക്കിയിരുന്നു.
വിവിധ സംസ്ഥാനങ്ങൾ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ ഘട്ടംഘട്ടമായി പദ്ധതികൾ പ്രഖ്യാപിച്ച് മുന്നോട്ടു പോവുകയാണ്. ഇതിനിടയിൽ സംസ്ഥാന ഗവർണർമാരുമായി തിങ്കളാഴ്ച ഫോണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല