സ്വന്തം ലേഖകൻ: യുഎസിൽ 24 മണിക്കൂറിനിടെ 1738 കൊവിഡ് മരണം. ഇതോടെ ആകെ മരണം 50,000 കവിഞ്ഞു. ഒടുവിലത്തെ കണക്ക് പ്രകാരം 50,243 കൊവിഡ് മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും അമേരിക്കയിലാണ്. 8.86 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 85,922 പേര്‍ രോഗമുക്തി നേടി. 15000ത്തോളം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയില്‍ രോഗവ്യാപനത്തിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ വിവാദമായിരിക്കുകയാണ്. കൊവിഡ് രോഗത്തിന് അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്നും അള്‍ട്രാവയലറ്റ് ചികിത്സ പരീക്കണമെന്നുമുള്ള ട്രംപിന്റെ അഭിപ്രായമാണ് വിവാദത്തിന് വഴി തെളിച്ചത്.
വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ നടത്തിയ പ്രസ്താവന വലിയ പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അള്‍ട്ര വയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അള്‍ട്ര വയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശരശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തിവിട്ടാല്‍ മതിയാവും.
ത്വക്കിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ കിരണങ്ങള്‍ ഉള്ളില്‍ കടത്തി ശരീരത്തിനുള്ളിലെ വൈറസുകളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണം ഗവേഷകര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ ഒരു മിനിറ്റുകൊണ്ട് കൊറോണയെ നശിപ്പിക്കാന്‍ കഴിയും. ഇതു തീര്‍ച്ചയായും വളരെ രസകരമായ കാര്യമാണ്. അത്തരത്തില്‍ പരീക്ഷണം നടക്കണം. ട്രംപ് ആവശ്യപ്പെട്ടു.
യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മരണനിരക്കും ഉയരുകയാണ്. ഇറ്റലിയില്‍ 25,549 പേര്‍ മരിച്ചു. സ്‌പെയിനില്‍ 22,157 പേരും ഫ്രാന്‍സില്‍ 21,856 പേരും മരിച്ചു. ബ്രിട്ടനില്‍ 18,738 പേരാണ് മരിച്ചത്. രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല