സ്വന്തം ലേഖകൻ: റെഡ്ഡിങ്ങ് കത്തിയാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധി പേരെ കുത്തിവീഴ്ത്തിയത്. അക്രമി ഉൾപ്പെടെ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
സിറ്റി സെന്ററിലെ വെസ്റ്റ് ജോർജ് സ്ട്രീറ്റിലുള്ള പാർക്ക് ഇൻ ഹോട്ടലിന്റെ ഇടനാഴിയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസുകാരനും പരുക്കുണ്ട്. റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി സമാനമായ രീതിയിൽ ലിബിയൻ യുവാവ് നടത്തിയ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
ബീച്ചുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
അതിനിടെ കൊവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് ബ്രിട്ടനിലെ ബീച്ചുകളിൽ ജനങ്ങൾ തടിച്ചുകൂടുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മറക്കരുതെന്ന് ബോറിസ് ജോൺസൺ അഭ്യർഥിച്ചു. ബീച്ചുകളിലേക്ക് ജനം ഒഴുകുന്നത് സ്വയം നിയന്ത്രിക്കുന്നില്ലെങ്കിൽ ബീച്ചുകൾ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രിമാരും മുന്നറിയിപ്പു നൽകി.
രാജ്യത്ത് ഇന്നലെ 186 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് ഇതോടെ ആകെ മരണസംഖ്യ 43,414 ആയി. കഴിഞ്ഞ പത്തു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 309,360 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
യൂറോപ്പിൽ കൊവിഡ് വ്യാപന നിരക്ക് വീണ്ടും ഉയരുന്നു
കോവിഡ് ബാധ നിരക്കിൽ യൂറോപ്പിൽ വർധന. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം മാസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വർധന രേഖപ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കി.
ആഴ്ച തോറുമുള്ള കണക്കെടുപ്പിൽ 11 രാജ്യങ്ങളിലാണ് വർധനയെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. എന്നാൽ, രാജ്യങ്ങളുടെ പേരുവിവരം വ്യക്തമാക്കിയിട്ടില്ല. കോവിഡ് നിരക്ക് വീണ്ടും ഉയരുമെന്ന മുന്നറിയിപ്പ് യാഥാർഥ്യമായിരിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ റീജനൽ ഡയറക്ടർ ഡോ. ഹൻസ് ഹെൻറി ക്ലൂഗ് പറഞ്ഞു.
കർശന പരിശോധനകൾ നടത്തുകയും നിയന്ത്രണങ്ങളുണ്ടാവുകയും ചെയ്തില്ലെങ്കിൽ ആരോഗ്യരംഗം പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ല്യു.എച്ച്.ഒയുടെ യൂറോപ്യൻ മേഖലയിൽ 2.6 ദശലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. 1,95,000 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രതിദിനം 20,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല