സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു ചൈന അവകാശപ്പെട്ടു. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്.
അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്– ചൈനയിലെ ആകെ രോഗികളുടെ 56%. മരണം 3,869. രാജ്യത്തെ മൊത്തം മരണത്തിന്റെ 84%. പുതിയ സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ചൈന നടപടികൾ കർശനമാക്കി.
അസുഖമുള്ളപ്പോൾ മാസ്ക് ധരിക്കാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടാതിരിക്കുക തുടങ്ങിയവ കുറ്റകരമാക്കി. ഷർട്ട് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നതിനും വിലക്കുണ്ട്.
അതിനിടെ കോവിഡ് 19 ബാധയുടെ സൂചനകളാവാനുള്ള സാധ്യതകളിലേക്ക് ആറ് പുതിയ ലക്ഷണങ്ങളെക്കൂടി കൂട്ടിച്ചേർത്ത് അമേരിക്കയിലെ പൊതുജനാരോഗ്യ സംഘടനയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. നിലവിലെ കോവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലക്ഷണങ്ങളെക്കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ശരീരത്തിൽ തണുപ്പ് അനുഭവപ്പെടുക, തണുപ്പിനൊപ്പമുള്ള വിറയൽ, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടമാവൽ എന്നിവയാണ് പുതിയ ലക്ഷണങ്ങൾ എന്ന് സി.ഡി.സി.പി പറയുന്നു. പനി, കഫക്കെട്ട്, ശ്വസനപ്രശ്നങ്ങൾ എന്നിവയായിരുന്നു നേരത്തെ കോവിഡ് ലക്ഷണങ്ങളായി പൊതുവിൽ അംഗീകരിച്ചിരുന്നത്.
മൂക്കൊലിപ്പ് ചില കോവിഡ് രോഗികളിൽ ലക്ഷണമായി കാണാറുണ്ടെങ്കിലും തുമ്മൽ ലക്ഷണമായി കണക്കാക്കാനാവില്ലെന്നും സി.ഡി.സി.പി പറയുന്നു.
വരണ്ട ചുമ, പനി എന്നിവ ഉണ്ടായാൽ മെഡിക്കൽ സഹായം തേടണം എന്നായിരുന്നു ലോകാരോഗ്യ Content സംഘടനയും സിഡിസിപിയും ആദ്യഘട്ടത്തിൽ നിർദേശിച്ചിരുന്നത്. എന്നാൽ പിന്നീട് രുചിയും ഗന്ധവും നഷ്ടപ്പെടൽ, ദഹനപ്രശ്നങ്ങൾ, വയറിളക്കം എന്നിവയും പ്രത്യക്ഷപ്പെട്ടിരുന്നു. കോവിഡ് രോഗികളായ കുട്ടികളിലും വയോധികരിലും കാലിലും വിരലുകളിലും നീലനിറം പ്രത്യക്ഷപ്പെടുന്നതും സാധാരണമായിട്ടുണ്ടെന്ന് സിഡിസിപി വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല