സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ പോരാട്ടം ലോകം തുടരുമ്പോള്‍ ആസ്‌ട്രേലിയയില്‍ നിന്നും ശുഭവാര്‍ത്ത. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സി.എസ്.ഐ.ആര്‍.ഒ) വികസിപ്പിച്ചെടുത്ത കൊറോണക്കെതിരായ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടന ഈ വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി ലോകമെങ്ങുമുള്ള ഗവേഷകര്‍ പരസ്പരം സഹകരിച്ചതോടെ അതിവേഗത്തിലാണ് വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ ഇരുപതോളം വാക്‌സിനുകള്‍ പരീക്ഷണത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. സാധാരണഗതിയില്‍ രണ്ട് വര്‍ഷം വരെ എടുക്കാറുള്ള ഘട്ടമാണ് വെറും രണ്ട് മാസങ്ങള്‍ക്കകം നമ്മള്‍ പിന്നിട്ടിരിക്കുന്നതെന്ന് സി.എസ്.ഐ.ആര്‍.ഒയിലെ ഡോ. റോബ് ഗ്രിന്‍ഫെല്‍ പറഞ്ഞു.
വെള്ളക്കീരി വര്‍ഗ്ഗത്തില്‍ പെട്ട മൃഗത്തിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. മനുഷ്യരെ പോലെ കോവിഡ് 19 രോഗത്തിന് കാരണമാകുന്ന Sars Cov2രോഗാണുവിന് ഈ മൃഗത്തിലും പടര്‍ന്നുപിടിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കും. ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ശേഷമായിരിക്കും മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കുക. പരീക്ഷണം വിജയകരമായാല്‍ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വേണ്ടിവരും.
നേരത്തെ ഒരു വാക്‌സിന്‍ അമേരിക്കയില്‍ മനുഷ്യരില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ മൃഗങ്ങളില്‍ പരീക്ഷിക്കാതെയായിരുന്നു ഈ വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിച്ചത്. അതുകൊണ്ടുതന്നെ ഇതിന്റെ അപകടസാധ്യത വളരെ കൂടുതലാണ്. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കാള്‍ ദീര്‍ഘകാലത്തേക്ക് മനുഷ്യരില്‍ മറ്റു രോഗങ്ങള്‍ക്കിടയാക്കില്ലെന്ന ഉറപ്പു ലഭിക്കാനാണ് വാക്‌സിന്‍ നിര്‍മ്മാണം ഇത്രയേറെ സമയമെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല