സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. ആകെ പതിനായിരത്തിലേറെപ്പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറമെ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനോരായിരത്തോളമായി. വൈറസിന്റ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയ് പ്രവിശ്യയില്‍നിന്നും ചൈനയിലെ 31 പ്രവിശ്യകളിലേക്കും രോഗം പടര്‍ന്നുകഴിഞ്ഞു. രോഗലക്ഷണങ്ങളോടെ ഒന്നേകാല്‍ ലക്ഷത്തോളം ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചൈനയില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ മറ്റ് രാജ്യങ്ങളും ആരംഭിച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയിലും ബ്രിട്ടിനിലും സൈപ്രസിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
അതിനിടെ തുര്‍ക്കിയില്‍നിന്ന് ഇരുപതുകോടി മുഖാവരണങ്ങള്‍ ൈചന ഇറക്കുമതി ചെയ്യും. എല്ലാത്തരം മുഖാവരണങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. കൊറോണ ഭീഷണിയെത്തുടര്‍ന്ന് 2020ലെ ടോക്കിയോ ഒളിംപിക്സ് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ജപ്പാന്‍ തള്ളി.
രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാന്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യു.എച്ച്.ഒ. കഴിഞ്ഞ ദിവസം ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല