സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ സമ്മേളനം മാറ്റിവെച്ചു. വിദേശകാര്യമന്ത്രാലയമാണ് വൈറസ് ബാധയെ തുടർന്ന് സമ്മേളനം മാറ്റിവെച്ച വിവരം അറിയിച്ചത്.
ഇന്ത്യ-ഇ.യു സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര വേണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം. അതിനാൽ ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് സമ്മേളനം മാറ്റാൻ ധാരണയായതായി വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ഓഫീസിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. യുറോപ്യൻ പ്രതിരോധ ഏജൻസി, യുറോപ്യൻ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബെൽജിയം തലസ്ഥാനമായ ബ്രസൽസാണ് യുറോപ്യൻ യൂണിയൻെറ ആസ്ഥാനം.
ഇറാൻ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കോവിഡ് 19 ബാധിതരുടെ എണ്ണം പെരുകിയതോടെ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി ഗൾഫ് രാജ്യങ്ങൾ. പ്രതിരോധ നടപടിയുടെ ഭാഗമായി നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം.
ദുബൈ ഇന്ത്യൻ സ്കൂളിലെ പതിനാറുകാരി ഉൾപ്പെടെ എട്ടു പേർക്കാണ് ഗൾഫിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ പുതുതായി മൂന്ന് പേർക്കു വീതം രോഗം സ്ഥിരീകരിച്ചു. സൗദിയിൽ പുതുതായി ഒരാൾക്കും. ദുബൈ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ വെളിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. സ്കൂൾ ഇന്നുമുതൽ അടച്ചിടാൻ തീരുമാനിച്ചു. യു.എ.യിലെ മറ്റു വിദ്യാലയങ്ങൾ ഞായറാഴ്ചയോടെ ഒരു മാസത്തേക്ക് അടക്കും. ഇറാനില്‍ നിന്നും ബഹ്റൈന്‍ മാർഗമെത്തിയ സ്വദേശി പൌരനാണ് സൗദിയിൽ രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ ഭാഗമായി മക്കയിലേക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്കും സൗദി അറേബ്യ പ്രവേശന നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടനം നേരത്തെ നിർത്തി വെച്ചിരുന്നു. ഇതോടെ മക്കയിലേക്ക് ഉംറക്കും മദീനയിലേക്ക് സന്ദര്‍ശനത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാനാവില്ല.
കോവിഡ് 19 ഇല്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെ ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് ഇന്ത്യക്കാർക്കും മറ്റും വരാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരെ ബാധിക്കും. ബഹ്റൈൻ, ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.
കോവിഡ് 19 ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 3249 ആയി. ചൈനക്ക് പുറമെ ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ തീരുമാനമായി. ചൈനയില്‍ മാത്രം 2981 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 107 പേരും ഇറാനില്‍ 92 പേരും രോഗം ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 94,750 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 5,621 പേര്‍ക്ക്.
വൈറസ് മനുഷ്യനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേക്കും പകരുന്നുവെന്ന സൂചന നല്‍കി ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. അറുപതുവയസ്സുകാരിയായ കൊറോണ രോഗിയുടെ വളര്‍ത്തുനായയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വീട്ടുടമസ്ഥയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കെയ്‌നൈന്‍ എന്ന പോമറേനിയന്‍ വളര്‍ത്തുപട്ടി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയില്‍ വൈറസ് സ്ഥിരീകരിച്ചു. എന്നാല്‍ വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് പരിശോധനാഫലം.
മനുഷ്യനില്‍ നിന്നും മൃഗങ്ങളിലേക്ക് വൈറസ് പകരുന്നുവെന്നതിന്റെ ആദ്യ കേസാണ് ഇതെന്ന് ഹോങ്കോങിലെ അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു. മറ്റൊരു കൊറോണ രോഗിയുടെ വളര്‍ത്തുപട്ടിയുടെ കൊറോണ വൈറസ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല