സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷ് വര്‍ധന്‍. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പടെയാണ് ഈ കണക്ക്. കേരളത്തില്‍ നിന്നുള്ള മൂന്ന് പേരും രോഗം ഭേദമായ ശേഷം ആശുപത്രി വിട്ടു. ബാക്കി 25 പേരിലും ഈ ആഴ്ച്ചയിലാണ് രോഗം കണ്ടെത്തിയത്. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഡോ: ഹര്‍ഷ് വര്‍ധന്‍ കണക്കുകള്‍ വ്യക്തമാക്കിയത്.
ലോകത്താകമാനം 90,000 പേര്‍ക്കാണ് കൊറോണ വൈറസ് പിടിപെട്ടതെന്നും അതില്‍ 3000 പേര്‍ മരണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ നിന്നെത്തിയ 45 കാരനായ ഒരാളിലാണ് ദില്ലി രോഗം കണ്ടെത്തിയത്. ഹൈദരാബാദില്‍ 24 കാരനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആഗ്രയില്‍ ആറ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇറ്റാലിയന്‍ വിനോദ സഞ്ചാരികളില്‍ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ രാജസ്ഥാനിലേക്കും ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്കും പോയിരുന്നു. ഇവരോടൊപ്പം സഞ്ചരിച്ച ഇന്ത്യക്കാരനായ ഡ്രൈവറിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോസ്പിറ്റലുകളില്‍ ചികിത്സയിലാണ്.
പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കാരും വിദേശികളുമായ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തില്‍ വെച്ചുതന്നെ സി്ക്രീനിംഗിന് വിധേയമാക്കുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ദില്ലിയിലെ എല്ലാ ആശുപത്രികളും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ മുന്‍കുരുതലെന്നോണം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരെ മുന്‍ കരുതലെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇത്തവണ രാജ്യത്തെ ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതൊടൊപ്പം കൊറോണ വൈറസിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സ്വയം സുരക്ഷക്കായി ചില മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശശീരം വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം മാസ്‌ക് ധരിക്കുക, ചുമക്കുമ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക തുടങ്ങി ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങളും മോദി നിര്‍ദേശിച്ചിരുന്നു.
അതേസമയം, പതിമൂന്ന് മരുന്നുകളുടെ കയറ്റുമതി നിയന്ത്രിച്ച് കേന്ദ്രം ഉത്തരവിറക്കി. ഈ മരുന്നുകള്‍ ഉണ്ടാക്കുന്നതിനുള്ള ഘടകങ്ങളുടെ കയറ്റുമതിയും തടഞ്ഞു. പാരാസെറ്റമോള്‍, ടിനിഡാസോള്‍, വൈറ്റമിന്‍ B1, B6, B12 തുടങ്ങിയവയ്ക്കാണ് നിയന്ത്രണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല