സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തര ടെര്‍മിനലുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കും. ആലപ്പുഴയില്‍ പരിശോധന ലാബ് ഒരുക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
തൃശൂരില്‍ വിദ്യാര്‍ഥിനിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നത്. ഇന്ന് തന്നെ ആരോഗ്യമന്ത്രിയും സെക്രട്ടറിയും മെഡിക്കല്‍ കോളജിലെത്തി സ്ഥിതി വിലയിരുത്തും. രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തുകയാണ് രോഗവ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രാഥമികകാര്യം. സംശയമുള്ള മുഴുവന്‍ പേരെയും 28 ദിവസത്തേക്ക് നിരീക്ഷിക്കും.
ആശുപത്രികളില്‍ കഴിയുന്നവരുടെ ലാബ് ഫലം നെഗറ്റീവ് ആയാലും വീടുകളില്‍ നിരീക്ഷണം തുടരും. സ്വകാര്യ ആശുപത്രികളും രോഗലക്ഷണങ്ങളുമായി വരുന്നവരുടെ കാര്യത്തില്‍ ജാഗ്രത കാണിക്കണം. സംസ്ഥാനം സര്‍വ്വ സജ്ജമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്ടെന്ന് ലാബ് റിസല്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനായി മൂന്ന് ദിവസത്തിനകം തന്നെ ആലപ്പുഴയില്‍ വൈറോളജി ലാബ് സജ്ജീകരിക്കാന്‍ കേന്ദ്രത്തിന്റെ സഹായം തേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല