സ്വന്തം ലേഖകൻ: കോവിഡ് 19 ആശങ്കയില്‍ ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു. ടിക്കറ്റ് തിരയുന്നവരുടെ എണ്ണം 40 ശതമാനം കുറഞ്ഞു. പലയിടത്തേക്കും വിമാനസര്‍വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ യാത്രയില്‍ മാറ്റം വരുത്താന്‍ വിമാനകമ്പനികള്‍ ഇളവും പ്രഖ്യാപിച്ചു.
ആളൊഴിഞ്ഞാണ് പല വിമാനങ്ങളും പറക്കുന്നത്. വിമാനകമ്പനികളുടെ വെബ്സൈറ്റുകളില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ശരാശരി അഞ്ച് ശതമാനം വീതം ഓരോ വിമാനകമ്പനികളുടെയും ടിക്കറ്റ് നിരക്ക് കുറഞ്ഞു. കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 698 ദിര്‍ഹമിന് റിട്ടേണ്‍ ടിക്കറ്റ് കിട്ടാനുണ്ട്.
പലര്‍ക്കും യാത്ര മാറ്റിവെക്കേണ്ടി വരുന്നതിനാല്‍ എമിറേറ്റ്സ്, ഇത്തിഹാദ്. എയര്‍ അറേബ്യ തുടങ്ങിയവ വിമാനകമ്പനികള്‍ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാനുള്ള ഫീസുകളില്‍ ഇളവ് പ്രഖ്യാപിച്ചു. മാര്‍ച്ച് എഴ് മുതല്‍ ഏപ്രില്‍ ആദ്യവാരം വരെ ഇത്തരം സേവനങ്ങളുടെ ഫീസില്‍ ഇളവുണ്ടാകും.
അതിനിടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ റദ്ദാക്കാനോ തിയതി മാറ്റി റിസര്‍വ് ചെയ്യാനോ ശ്രമിക്കുന്ന യാത്രക്കാരില്‍ നിന്നും വന്‍തുക പിഴയീടാക്കി വിമാനക്കമ്പനികള്‍. ഇന്‍ഡിഗോയേയും ഗോഎയറിനേയും പോലുള്ള കമ്പനികള്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ തൃപ്തരല്ല. സ്‌പൈസ് ജെറ്റിനേയും എയര്‍ഇന്ത്യയേയും പോലുള്ള കമ്പനികള്‍ ഇനിയും ഔദ്യോഗിക നയം പ്രഖ്യാപിച്ചിട്ടില്ല.
എയര്‍ ഇന്ത്യ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള പിഴ നീക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചുവെങ്കിലും ഔദ്യോഗിക നിര്‍ദ്ദേശമൊന്നും വന്നിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ടിക്കറ്റ് റദ്ദാക്കുന്നതില്‍ നയമില്ലാത്തതും പല വിമാനക്കമ്പനികളും നിരക്കുകള്‍ പിന്‍വലിക്കാന്‍ മടിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
മാര്‍ച്ച് അവസാന ആഴ്ചയില്‍ കുടുംബ സമേതം ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് പുനെ ഐടി ജീവനക്കാരനായ അമന്‍ദീപ് സിംഗ് 11 ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നു. കൊറോണ വൈറസ് വലിയ ഭീഷണി അല്ലാതിരുന്ന ഫെബ്രുവരിയുടെ ആദ്യ ആഴ്ചയിലാണ് സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ഒരു അവസരവും ടൂറിസ്റ്റ് കമ്പനി നല്‍കുന്നില്ലെന്ന് സിംഗ് പറയുന്നു.
മറ്റൊരു പൂനെക്കാരനായ മനോജ് ഭാട്ടിയ ജമ്മുകശ്മീരിലേക്ക് കുടുംബ സമേതം യാത്ര ചെയ്യുന്നതിന് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് 19,000 രൂപ ഗോഎയര്‍ പിഴയായി ഈടാക്കി. 37,000 രൂപയുടെ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ 17,000 രൂപയാണ് തിരിച്ച് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല