സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ഗൾഫിൽ തൊഴിലവസരങ്ങൾ തേടുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. തട്ടിപ്പിലകപ്പെട്ട ഒട്ടേറെ പേർക്ക് വിദേശരാജ്യങ്ങളിൽ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. ജോലി നഷ്ടമായി മടങ്ങിയവരടക്കം ജാഗ്രത പുലർത്തണമെന്നും വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
ഇതുസംബന്ധിച്ച നിർദേശങ്ങൾ സ്ഥാനപതി കാര്യാലയങ്ങൾക്കും നൽകി. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കർശന നടപടിയുണ്ടാകും. തൊഴിൽ തേടുന്നവർ നോർക്ക ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികളുടെ സഹായമാണ് തേടേണ്ടത്. ഗൾഫ് രാജ്യങ്ങൾ പഴയനിലയിലേക്കു മടങ്ങിവരുന്നതിനാൽ വ്യാജ ഏജൻസികൾ വീണ്ടും സജീവമാകാൻ സാധ്യതയേറെയാണ്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഉന്നത വിദ്യാഭ്യാസമുള്ളവരെയടക്കം തട്ടിപ്പുകാർ വലയിലാക്കുന്നത്. പലരും സാമൂഹിക സംഘടനകളുടെയും സ്ഥാനപതി കാര്യാലയങ്ങളുടെയും സഹായത്തോടെയാണ് നാട്ടിലേക്കു മടങ്ങിയത്.യഥാർഥ കമ്പനിയുടെ ലെറ്റർ പാഡ് വരെ തയാറാക്കിയാണു തട്ടിപ്പുകാരുടെ ഇടപാടുകൾ.
യുഎഇയിൽ ഓഫർ ലെറ്ററിന്റെ നിജസ്ഥിതി അറിയാൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടാം. സൈറ്റ്: help.abudhabi@mea.gov.in പരാതികൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലും പെടുത്താം. സൈറ്റ്: www.madad.gov.in
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല