സ്വന്തം ലേഖകൻ: യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ കൊവിഡ് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. തൊഴിലില്ലായ്മ നിരക്കിനു പുറമേ പണപ്പെരുപ്പവും വലിയ പ്രതിസന്ധിയായി ഉയര്‍ന്നു നില്‍ക്കുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് തിരക്കിട്ട വിധത്തില്‍ വാക്‌സീന്‍ കൊണ്ടുവരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
ഇതടക്കം, പുതിയ ആശങ്കകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുയരുന്നത്. രോഗികളുടെ എണ്ണം 6,304,326 കവിയുന്നു, മരണം 190,321 എത്തിനില്‍ക്കുന്നു. സെപ്തംബര്‍ മാസം അവസാനിക്കുമ്പോള്‍ മരണം രണ്ടു ലക്ഷത്തിലെത്തുമെന്ന കണക്ക് സത്യമാകുമോയെന്ന ഭയപ്പാടിലാണ് അമേരിക്കന്‍ ജനത. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും കൊവിഡ് 19 വിഷയം അസ്തമിച്ചതിലും സാധാരണ ജനങ്ങള്‍ക്ക് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ സര്‍വേ ഫലം വെളിപ്പെടുത്തുന്നു.
വാക്‌സീനേഷനുകള്‍ എന്നു വിതരണം ചെയ്യാന്‍ കഴിയുമെന്ന അനിശ്ചിതത്വമാണ് വലിയ പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുന്നത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള വിപുലവും സങ്കീര്‍ണ്ണവുമായ ദൌത്യത്തിന് സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലുമുള്ള ഏജന്‍സികള്‍ അടിയന്തിരമായി തയ്യാറാകണമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
മഹാമാരി മാന്ദ്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വായ്പയെടുക്കുന്നതിലെ കുതിച്ചുചാട്ടം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അമേരിക്ക കണ്ടിട്ടില്ലാത്ത ഒരു സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇത് 2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേക്കാൾ ഭീമമാണ്.
സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ 98 ശതമാനമാണ് പൊതുജനങ്ങളുടെ ചുമലുകളിലുള്ള മൊത്തം കടം. 833,000 തൊഴിലാളികള്‍ സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയ ക്ലെയിമുകള്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കിയതും പ്രതിസന്ധിയുടെ ആഴം തുറന്നു കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല