
സ്വന്തം ലേഖകൻ: ദുബായിൽ ഫ്ലാറ്റുകൾ മാറാനും അപ്പാർട്മെന്റുകൾ എടുക്കാനും ഒരുങ്ങുന്നവർക്ക് ആശ്വാസ വാർത്ത. നഗരത്തിൽ പലയിടത്തും വാടക കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ദുബായിയുടെ തെക്കൻ പ്രദേശങ്ങളിലാണ് വാടകയിൽ ഗണ്യമായ കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയിൽ കുടുംബാംഗങ്ങൾ നാട്ടിലേക്കു പോയതും പലർക്കും ജോലി നഷ്ടപ്പെട്ടതും പുതിയ താമസയിടങ്ങളിലേക്ക് മാറാൻ പലരേയും പ്രേരിപ്പിക്കുന്നു.
അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെയറിങ് രീതിയിൽ താമസിച്ചിരുന്ന പലരും സ്റ്റുഡിയോ മുറികളിലേക്കും മറ്റും മാറിത്തുടങ്ങി. ദുബായ് സൗത്ത്, ഇന്റർനാഷനൽ സിറ്റി, സ്പോർട്സ് സിറ്റി, ടൗൺ സ്ക്വയർ എന്നിവിടങ്ങളിൽ വാടക നിരക്ക് കുറഞ്ഞു. ഫ്ലാറ്റ് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലങ്ങളാണ് യോജിച്ചതെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.
വാടകക്കാർ കൂടുതലായി ഒഴിയാൻ തുടങ്ങിയതോടെ പല കെട്ടിടങ്ങളും വാടകകുറച്ചു. അതേ സമയം മലയാളികൾ ഏറെയുള്ള കരാമ പോലുള്ള സ്ഥലങ്ങളിൽ വാടകയിൽ വലിയ കുറവില്ല. ചില ഫ്ലാറ്റുകൾ മാത്രം കൊവിഡ് കാലത്ത് പ്രത്യേക പരിഗണന നൽകി എന്നു മാത്രം. സിറ്റി വാക്ക്, പാം ജുമൈറ, ഡൗൺ ടൗൺ എന്നിവിടങ്ങളാണ് വാടക കുറയാത്ത മറ്റു സ്ഥലങ്ങൾ.
അപ്പാർട്മെന്റുകളുടെ വാടക 16% വരെ കുറഞ്ഞു. നാലു മാസം കൂടുമ്പോൾ നാല് ശതമാനം എന്ന നിലയിലാണ് കുറവ് വന്നത്. അതേ സമയം വില്ലകൾക്കും രണ്ട് ബെഡ് റൂം ഫ്ലാറ്റുകൾക്ക് വാർഷിക അടിസ്ഥാനത്തിൽ വാടകയിൽ ഒന്നര ശതമാനം കുറവുണ്ടായതായാണ് വാടക ഏജൻസികളുടെ കണക്കുകൾ കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല