
സ്വന്തം ലേഖകൻ: ആഗോള തലത്തിൽ നാലു മില്യൺ കടന്ന് കോവിഡ് മരണം. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് കോവിഡ് മരണങ്ങൾ 4 മില്യൺ കടന്നതായി വ്യക്തമാക്കുന്നത്. 1982 നു ശേഷം ലോകരാജ്യങ്ങളിൽ ഉണ്ടായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും, കൂടുതൽ പേർ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കോവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
ഓരോ വർഷവും വാഹനാപകടത്തിൽ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണു കോവിഡ് മൂലം മരിച്ചതെന്നും റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ വാക്സിനേഷൻ വിജയകരമായി നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അതിവേഗം മറ്റു രാജ്യങ്ങളിലേക്കും എത്തുന്നുവെന്നത് ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ എന്നു സിഡിസി ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രങ്ങൾ പറഞ്ഞു.
വാക്സിൻ നൽകി തുടങ്ങിയതോടെ ലോകത്താകമാനം ജനുവരിയിൽ പ്രതിദിനം കൊല്ലപ്പെട്ടിരുന്നവരുടെ എണ്ണം 18,000 ത്തിൽ നിന്നും 7900 ആയി കുറക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും ബ്രിട്ടൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിൽ കോവിഡ് മൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. 600000 പേരാണ് യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചത്. 520,000 പേർ മരിച്ച ബ്രസീലാണ് രണ്ടാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല