സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ കൊവിഡ് രോഗികളായത് എന്നത് ശ്രദ്ധേയം. ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞമാസം ഏറ്റവും കൂടുതൽ പേർ രോഗികളായത് ഇന്നലെയാണ്. ഫ്രാൻസിലും തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിവരികയാണ്.
3,715 പേർക്കാണ് ഇന്നലെ മാത്രം സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ലോക്ക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കാണിത്. ഇറ്റലിയിൽ 642 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മേയ് അവസാന വാരത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കാണിത്. ജർമനിയിലും ഏപ്രിലിനു ശേഷം ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് ഇന്നലെയാണ് 1707 പേർക്ക്. ഫ്രാൻസിലും ഇന്നലെ 3,800 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗവ്യാപന നിരക്ക് വർധിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ കൂടുതൽ ട്രാവൽ നിയന്ത്രണങ്ങളും സോഷ്യൽ ഡിസ്റ്റൻസിങ് മാർഗങ്ങളും ഏർപ്പെടുത്തുകയാണ് രാജ്യങ്ങൾ. ക്രോയേഷ്യയാണ് ദിവസേന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന മറ്റൊരു രാജ്യം. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലായിരുന്ന ക്രോയേഷ്യയെ ഈ പട്ടികയിൽ നിന്നും മാറ്റാനുള്ള ആലോചനയിലാണു ബ്രിട്ടൻ. ദിവസേന ഇരുന്നൂറിലധികം ആളുകൾ രോഗികളാകുന്ന സ്ഥിതിയിലേക്ക് ക്രൊയേഷ്യ നീങ്ങുകയാണ്.
കൊവിഡ് 19 ആശങ്കയെ തിരഞ്ഞെടുപ്പു ചൂട് മറികടക്കുമെന്നു കരുതിയിരുന്നുവെങ്കിലും യുഎസിലെ പുതിയ കണക്ക് ഭീതപ്പെടുത്തുന്നു. ഫ്ലോറിഡയില്‍ മരണനിരക്ക് പതിനായിരം കടന്നു. രോഗവ്യാപനം കൂടുതലുള്ള ടെക്‌സസും കാലിഫോര്‍ണിയയും കടുത്ത ആശങ്കയിലാണ്. 5,714,119 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു കഴിഞ്ഞു.
രാജ്യത്ത് ആകെ 176,667 പേര്‍ മരിച്ചു. സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ആരോഗ്യ പരിപാലന വിദഗ്ധര്‍ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്നു കണ്ടറിയണം. രോഗവും മരണവും വർധിക്കുന്നതിനിടെ, തൊഴിലില്ലായ്മയും രൂക്ഷമായിട്ടുണ്ട്. നിരവധി പേരാണ് പരിമിതമായ സാഹചര്യങ്ങളെ നേരിടുന്നത്. 1.1 ദശലക്ഷം യുഎസ് തൊഴിലാളികള്‍ സംസ്ഥാന തൊഴിലില്ലായ്മയ്ക്കായി പുതിയ ക്ലെയിമുകള്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല