സ്വന്തം ലേഖകൻ: കോവിഡ് 19ന്‍റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. തിങ്കളാഴ്ച ൈവകിട്ട് പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ അമേരിക്കയെ സഹായിച്ചതുപോലെ തിരിച്ചും സഹായിക്കുമെന്ന് ബൈഡൻ ഉറപ്പുനൽകി.
“’അമേരിക്കക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ഇന്ത്യ അവിടെയുണ്ടായിരുന്നു. ഇന്ത്യ പ്രതിസന്ധി ഘട്ടം നേരിടുേമ്പാൾ അമേരിക്ക അവിടെയുണ്ടാകും,“ ബൈഡൻ ട്വീറ്റ് ചെയ്തു.
രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥെയക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. കൂടാതെ ഇന്ത്യക്ക് കൂടുതൽ സഹായങ്ങൾ ബൈഡൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓക്സിജൻ, കോവിഡ് വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ, അവശ്യമരുന്നുകൾ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവ അടിയന്തരമായി ഇന്ത്യക്ക് വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ അധികാരത്തിന് ശേഷം മോദിയുമായി നടത്തുന്ന രണ്ടാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ‘ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. കോവിഡ് 19നെ നേരിടുന്നതിനായി അമേരിക്കയുടെ പൂർണസഹായവും അടിയന്തര സഹായങ്ങളും വിഭവങ്ങളും വാഗ്ദാനം ചെയ്തു. ഇന്ത്യ നമുക്കൊപ്പമുണ്ടായിരുന്നു, ഇപ്പോൾ അവർക്കുവേണ്ടി നമ്മളുമുണ്ടാകും’ -ഫോൺ സംഭാഷണത്തിന് ശേഷം ബൈഡൻ ട്വീറ്റ് ചെയ്തു.
45 മിനിറ്റോളം ഫോൺ സംഭാഷണം നീണ്ടുനിന്നു. ജോ ബൈഡനുമായി ഫലപ്രദമായ ഫോൺ സംഭാഷണം നടത്തിയതായി മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങളുടെയും കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയതായും യു.എസ് ഇന്ത്യക്ക് നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു. കോവിഡ് വാക്സിൻ അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണവും സംഭാഷണത്തിൽ ചർച്ചയായതായും മോദി പറഞ്ഞു.
യു.എസ് നേരത്തേ അഞ്ചുടൺ ഓക്സിജൻ കോൺസൻട്രേറ്റ് ഇന്ത്യക്ക് കൈമാറിയിരുന്നു. കൂടാതെ ആഗോളതലത്തിൽ ആറുകോടി ഡോസ് ആസ്ട്രസെനക വാക്സിൻ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റ് അറിയിച്ചിരുന്നു. ലഭ്യതക്കനുസരിച്ച് ഇന്ത്യക്ക് വാക്സിൻ വിതരണം ചെയ്യും.
കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാൻസും രംഗത്തെത്തി. ഉയർന്ന ശേഷിയുള്ള എട്ട് ഓക്സിജൻ ജനറേറ്ററുകളും 2000 രോഗികൾക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും 28 വെന്റിലേറ്ററുകളും ഐസിയുവിനുള്ള ഉപകരണങ്ങളും നൽകുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു. ഇയാഴ്ച അവസാനത്തോടെ വ്യോമ-കടല്‍ മാര്‍ഗം ഇവ എത്തിക്കും.
പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആരംഭിച്ച ഐക്യദാര്‍ഢ്യ ദൗത്യത്തിന് ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലും ഉള്ള ഫ്രഞ്ച് കമ്പനികളുടെ പിന്തുണയുണ്ട്. അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കാനും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ദീര്‍ഘകാല പ്രതിരോധം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു. ഫ്രാൻസിനു പുറമേ, യുകെ, ജർമനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല