സ്വന്തം ലേഖകൻ: പതിനാറ് കൊല്ലമായി പിന്തുടരുന്ന വിദേശ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നു. കോവിഡ് പ്രതിസന്ധി നേരിടാന്‍ മറ്റു രാജ്യങ്ങള്‍ നല്‍കിയ സഹായവാഗ്ദാനങ്ങള്‍ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ ദീര്‍ഘകാലമായി പിന്തുടര്‍ന്നു വരുന്ന നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് നയം മാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യം നേരിടുന്ന ഓക്‌സിജന്‍ക്ഷാമം, മരുന്നുകളുടേയും അനുബന്ധഉപകരണങ്ങളുടേയും ലഭ്യതക്കുറവ് എന്നിവ അടിയന്തരമായി പരിഹരിക്കാന്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കാമെന്ന തീരുമാനം സ്വാശ്രയത്വവും സ്വയം പര്യാപ്തതയും അടിസ്ഥാനമാക്കി വിദേശസ്രോതസ്സുകളില്‍ നിന്നുള്ള പാരിതോഷികങ്ങള്‍, സംഭാവനകള്‍, മറ്റ് സഹായങ്ങള്‍ എന്നിവ സ്വീകരിക്കേണ്ടതില്ല എന്ന കര്‍ശന നിലപാടില്‍ അയവ് വരുത്തും.
അടിയന്തരസാഹചര്യമുണ്ടായാല്‍ ഓക്‌സിജന്‍ സംബന്ധിയായ ഉപകരണങ്ങളും ജീവന്‍രക്ഷാ മരുന്നുകളും ഇന്ത്യ ചൈനയില്‍ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തരസാഹചര്യമുണ്ടായാല്‍ ഓക്‌സിജന്‍ അനുബന്ധഉപകരണങ്ങള്‍ക്കായി ചൈനയെ ഇന്ത്യ സമീപിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 25,000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ത്യയിലേക്കുള്ള വിതരണത്തിനായി തയ്യാറാകുന്നതായി ഇന്ത്യയിലേക്കുള്ള ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്ന്‍ദോങ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ കോവിഡ് സാഹചര്യം നേരിടാന്‍ പാകിസ്താന്‍ നീട്ടിയ സഹായഹസ്തം സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി സൂചനയുണ്ട്. കോവിഡ് രൂക്ഷമായ ഇന്ത്യയ്ക്ക് ഇതിനോടകം ഇരുപതോളം രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, യുകെ, ഫ്രന്‍സ്, ജര്‍മനി, റഷ്യ, അയര്‍ലന്‍ഡ്, ബെല്‍ജിയം,റൊമേനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, സിങ്കപ്പുര്‍, സൗദി അറേബ്യ, ഹോങ്കോങ്, തായ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഇറ്റലി, യുഎഇ എന്നിവയാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം നല്‍കിയിട്ടുള്ളത്.
പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കാമെന്ന് കഴിഞ്ഞ കൊല്ലം കൈക്കൊണ്ട കേന്ദ്ര തീരുമാനം വിദേശ സഹായമാവാമെന്ന സൂചന നല്‍കിയിരുന്നു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയിലേക്ക് സഹായമെത്തിക്കണമെന്നാണ് വിദേശരാജ്യങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന. കൂടാതെ കോവിഡ് പ്രതിസന്ധി നേരിടാന്‍ വിദേശ സ്രോതസ്സുകളില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
അടിയന്തരഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മുതല്‍ വാക്‌സിന്‍ വരെയുള്ള കയറ്റുമതിയ്ക്ക് പകരമായാണ് വിദേശ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിൽ ക്ലേശിക്കുന്ന ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ഫ്രാൻസ് ഓക്സിജൻ ജനറേറ്ററുകൾ അടക്കമുള്ള വൈദ്യോപകരണങ്ങൾ അയക്കും. ഇന്ത്യയും ഫ്രാൻസും ഒന്നിച്ച് കോവിഡിനെതിരേ വിജയം വരിക്കുമെന്ന് ഫേസ്ബുക്കിൽ ഹിന്ദിയിലെഴുതിയ പോസ്റ്റിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. വെന്റിലേറ്ററുകൾ, ദ്രവീകൃത ഓക്സിജൻ കണ്ടെയ്നറുകൾ, ഓക്‌സിജന്‍ ജനറേറ്ററുകൾ, മറ്റ് വൈദ്യോപകരണങ്ങൾ എന്നിവയാണു ഫ്രാൻസ് നല്‍കുന്നത്.
അടുത്ത ദിവസങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌വാൻ ഉറപ്പുനൽകി. ‘ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ചൈന എയർലൈൻസ് വിമാനത്തിൽ പുറപ്പെടുമെന്ന് തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു.
120 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ബ്രിട്ടനിൽനിന്ന് വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തി. ഒരു മിനുറ്റിൽ 500 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്സിജൻ ഉൽപ്പാദന യൂനിറ്റുകൾ അയക്കുമെന്നും ബ്രിട്ടൻ അറിയിച്ചുണ്ട്. ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യയിൽനിന്ന് രണ്ട് വിമാനങ്ങളും ഇന്ത്യയിലെത്തി. ഇത് കൂടാതെ കഴിഞ്ഞദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ നിരവധി സഹായങ്ങളാണ് ഇന്ത്യയെ തേടിയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല