സ്വന്തം ലേഖകൻ: എസി കാറുകളിൽ സംഘമായി യാത്ര ചെയ്യുന്നവർക്ക്, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരെക്കാൾ കോവിഡ് പിടിപെടാനുള്ള സാധ്യത 306 മടങ്ങാണെന്നു പഠനം. എസി ഉപയോഗിക്കാതെ വിൻഡോ തുറന്നിടുമ്പോൾ കാറുകളിൽ കോവിഡ‍് വ്യാപന സാധ്യത 71% കുറയും. ജോൺ ഹോപ്‌കിൻസ് സർവകലാശാലയിലെ ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലുള്ള ഗവേഷക വിദ്യാർഥി ദർപൺ ദാസ്, പ്രഫസർ ഡോ. ഗുരുമൂർത്തി രാമചന്ദ്രൻ എന്നീ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്.
ഗവേഷണഫലം ശാസ്ത്ര ജേണലായ എൻവയൺമെന്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സാഹചര്യം കണക്കിലെടുത്തായിരുന്നു പഠനം. ബസ് ഒഴികെ മറ്റു വാഹനത്തിൽ 5 യാത്രക്കാരും ഇതിലൊരാൾ കോവിഡ് പോസിറ്റീവും എന്നു സങ്കൽപിച്ചായിരുന്നു പഠനം മുന്നോട്ട് നീങ്ങിയത്. കോവിഡ് ബാധിതനിൽ നിന്ന് വൈറസ് മറ്റു യാത്രക്കാരിലേക്കു പടരാനുള്ള സാധ്യതയാണ്, വെൽസ്–റൈലി മോഡലിൽ അധിഷ്ഠിതമായ കംപ്യൂട്ടേഷനൽ പഠനത്തിലൂടെ ഗവേഷകർ ആരാഞ്ഞത്. ഇക്കൂട്ടത്തിൽ ഓട്ടോയാണ് ഏറ്റവും സുരക്ഷിതം എന്ന നിഗമനത്തിലെത്തി.
ഓട്ടോയേക്കാൾ 86 മടങ്ങ് അധികമാണ് നോൺ എസി കാറിൽ കോവിഡ് സാധ്യത, ബസിലേത് ഓട്ടോയുടെ 72 മടങ്ങും. കാറുകളിൽ വേഗം കൂടുന്നതനുസരിച്ചു വായുസഞ്ചാരം കൂടുമെന്നതിനാൽ വ്യാപന സാധ്യതാ തോത് 75 % വരെ കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.
“നിലവിൽ തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര മോഡൽ ഉപയോഗിച്ചാണ് പഠനം നടത്തിയത്. അതിനാൽ പഠനത്തിന്റെ കൃത്യത കണിശമാണ്. റെയിൽ ഗതാഗതം സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ പ്രബന്ധം പൂർത്തിയാകുകയാണ്. ഇതുപയോഗിച്ച് ഇന്ത്യൻ മെട്രോ റെയിൽ, ട്രെയിൻ എസി കംപാർട്മെന്റുകളിലെ കോവിഡ് വ്യാപന സാധ്യതാ തോത് മനസ്സിലാക്കാം,“ ഡോ.ഗുരുമൂർത്തി രാമചന്ദ്രൻ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല