
സ്വന്തം ലേഖകൻ: ഫൈസർ, മൊഡേണ വാക്സിനുകൾ കോവിഡിനെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമെന്ന് റിപ്പോർട്ട്. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനിലെ ഗവേഷകരുടേതാണ് വിലയിരുത്തൽ. വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി.
ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്സിൻ എടുത്തവരിൽ ലക്ഷണങ്ങളില്ലാതെ കോവിഡ് വരാനോ മറ്റുള്ളവരിലേക്ക് പടരാനോ സാധ്യത വളരെ കുറവാണെന്നും ഗവേഷകർ പറഞ്ഞു. രോഗ ലക്ഷണങ്ങൾക്ക് കാരണമാകാത്ത അണുബാധകൾ ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വാക്സിന് കഴിവുണ്ടെന്ന് പഠനത്തിൽ പറയുന്നു.
നേരത്തേ, കമ്പനികൾ നടത്തിയ പരീക്ഷണത്തിൽ ഫൈസർ, മൊഡേണ വാക്സിനുകൾ കോവിഡ് 19 തടയുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനം രാജ്യത്തിന്റെ വാക്സിനേഷൻ നടപടികൾ ഫലപ്രദമാകുന്നു എന്നതിന്റെ തെളിവാണെന്ന് സിഡിസി ഡയറക്ടർ റോച്ചൽ വലൻസ്കി പറഞ്ഞു.
16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് കോവിഡ് വാക്സിൻ നൽകാൻ കഴിഞ്ഞ ഡിസംബറിലാണ് യുഎസ് റഗുലേറ്റേർസ് അനുമതി നൽകിയത്. ഇതുവരെ 66 മില്യൺ ആളുകൾ യുഎസ്സിൽ വാക്സിൻ സ്വീകരിച്ചു. നിലവിൽ യുഎസ്സിൽ 16, 17 വയസ്സ് പ്രായമുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണയുടെ വാക്സിൻ 18 വയസ്സിന് മുകളിലുള്ളവർക്കാണ് നൽകി വരുന്നത്.
കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചതായി ഫൈസറും ബയോഎൻടെക്കും ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ആറ് മാസം മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് പുതിയ വാക്സിൻ. 2022 ഓടെ കുട്ടികൾക്കും വാക്സിൻ തയ്യാറാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിനുള്ള ആദ്യ ബാച്ചിലുള്ളവർക്ക് ബുധനാഴ്ച്ച ആദ്യ ഡോസ് നൽകി.മൊഡേണയും കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല