സ്വന്തം ലേഖകൻ: കോവിഡ് വാക്സിനുകൾ ആവശ്യത്തിന് തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഡോസ് എടുത്തവർക്ക് അതേ വാക്സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നാണ് നിർദേശം. എന്നാൽ ഇത് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ ആളുകളിൽ ഉയരുന്ന സംശയമാണ് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കാമോ എന്നത്.
വാക്സിനെടുക്കുന്ന ഒരു വ്യക്തിക്ക് ആദ്യ ഡോസും രണ്ടാം ഡോസും രണ്ട് വ്യത്യസ്ത വാക്സിനുകളാണെങ്കിൽ അതിന്റെ ഫലം എന്തായിരിക്കുമെന്ന് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരത്തിൽ വാക്സിൻ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചെറിയതോതിൽ, അതായത് ഗുരുതരമല്ലാത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്.
ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നത് ഫ്രാൻസിൽ ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണത്തിൽ ആദ്യ ഡോസ് ആസ്ട്രസെനക്കയും രണ്ടാം ഡോസ് ഫെെസർ വാക്സിനുമാണ് കുത്തിവെച്ചത്. ഇത്തരത്തിൽ വാക്സിൻ സ്വീകരിച്ചവരിൽ തലവേദന, ക്ഷീണം തുടങ്ങിയ ഹ്രസ്വകാല പാർശ്വഫലങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം ദ ലാൻസറ്റ് മെഡിക്കൽ ജേണലിൽ റിപ്പോർട്ട് ചെയ്തത്.
അമ്പതിന് മുകളിൽ പ്രായമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. കൂട്ടിക്കലർത്തിയ വാക്സിൻ ഡോസുകൾ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിനാണ് കടുത്ത ക്ഷീണവും മറ്റും റിപ്പോർട്ട് ചെയ്തത്. ഒറ്റ ഡോസ് സ്വീകരിച്ച മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
എത്രത്തോളം പ്രതിരോധശേഷി ഇത്തരത്തിൽ കൂട്ടിക്കലർത്തിയ വാക്സിനുകൾക്ക് നൽകാനാവുമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫഡ് പീഡിയാട്രിക്സ് ആൻഡ് വെെറോളജി പ്രൊഫസർ മാത്യു സ്നാപ്പ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല