സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് കുവൈത്തിൽ പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം നൽകൂവെന്ന പ്രഖ്യാപനം നിലനിൽക്കെ,എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ നൽകുന്ന കോവാക്സീൻ,കോവിഷീൽഡ് വാക്സീനുകൾ കുവൈത്ത് അംഗീകരിച്ച പട്ടികയിൽ ഇല്ല. അതേസമയം കുവൈത്ത് പട്ടികയിലുള്ള ആസ്ട്രസെനകയും ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡും ഒന്നാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം നീങ്ങുന്ന ഓഗസ്റ്റ് 1നകം അന്തിമ തീരുമാനമുണ്ടാകും. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് യാത്ര പ്രയാസമാകില്ലെന്നും സ്ഥാനപതി പറഞ്ഞു.
ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് കുവൈത്ത് പോർട്ടലിൽ ഓക്സ്ഫഡ്/ആസ്ട്രസെനക എന്ന പേരിൽ റജിസ്റ്റർ ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്നതിനു പുറമെ ആസ്ട്രസെനക എന്നുകൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
സർട്ടിഫിക്കറ്റിലെ പരാമർശം ആ തരത്തിലാകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ എന്തെങ്കിലും സംശയമുള്ളവർ ഇന്ത്യൻ എംബസി ഒരുക്കിയ ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യണം. വ്യക്തിഗത മറുപടി ലഭിച്ചില്ലെങ്കിൽ വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സ്ഥാനപതി ഉറപ്പു നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല