സ്വന്തം ലേഖകൻ: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സമരത്തിന് നേതൃത്വം നൽകിയ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്നാണ് ക്യൂബൻ സർക്കാറിന്റെ ആരോപണം.
സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ക്യൂബയിൽ പ്രക്ഷോഭം ശക്താകുന്നത്. മൂന്ന് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങി. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിഷേധക്കാർ പ്രധാനമായി ഉയർത്തുന്നത്.
ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യങ്ങളുമായി പതിനായിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്‍റെ പ്രധാന തെരുവുകളിൽ പ്രതിഷേധിച്ചത്. പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സർക്കാർ അനുകൂലികളും രംഗത്തുണ്ട്. പലയിടത്തും സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അമേരിക്കയുടെ ശക്തമായ ഉപരോധത്തിലാണ് നിലവിൽ ക്യൂബ. അമേരിക്ക തന്നെയാണ് പുതിയ പ്രക്ഷോഭത്തിന്റെ പിന്നിലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വെൽ ഡിയസ് കനേൽ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ കമ്യൂണിസ്‌റ്റ് വിരുദ്ധ സംഘങ്ങൾക്ക് ശതകോടിക്കണക്കണിന് ഡോളർ അമേരിക്ക ഒഴുക്കുന്നുവെന്നും ക്യൂബ ആരോപിക്കുന്നു. പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി.
പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കനേൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സൈറ്റുകൾക്ക് ഭാഗിക നയിന്ത്രണം ഏർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ ‘നെറ്റ്ബ്ലോക്കി’നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും മാർച്ച് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല