സ്വന്തം ലേഖകൻ: ക്യൂബൻ കമ്യുണിസ്റ്റ് പാർട്ടിയിൽ കാസ്ട്രോ കുടുംബത്തിന്റെ 6 പതിറ്റാണ്ടു നീണ്ട ആധിപത്യത്തിന് അവസാനമാകുന്നു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിൽ രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായ പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം 89 വയസ്സുകാരൻ റൗൾ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിന്(60) കൈമാറി.
1959 മുതൽ 2006 വരെ റൗളിന്റെ സഹോദരൻ ഫിഡൽ കാസ്ട്രോ ആയിരുന്നു ഈ ഉന്നത പദവിയിൽ. ജനകീയ നേതാവായ കനേൽ ഉന്നത പദവിയിലെത്തിയെങ്കിലും രാജ്യത്തിന്റെ നയങ്ങളിലോ സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയിലോ മാറ്റമൊന്നുമുണ്ടാകില്ല. 3 പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ക്യൂബയിപ്പോൾ.
നാണ്യപ്പെരുപ്പം അനിയന്ത്രിതം. ഭക്ഷ്യക്ഷാമം അതിരൂക്ഷം. കടുത്ത വെല്ലുവിളിയാണ് കനേലിനെ കാത്തിരിക്കുന്നത്. മിഗ്വലും പിൻഗാമികളും വന്നാലും അടിയന്തരമായി രാജ്യത്തിന്‍റെ ഏക കക്ഷി ഭരണസംവിധാനത്തിനോ മറ്റോ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. എന്നാൽ, സാമ്പത്തിക തലത്തിൽ പുതിയ കാല സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരും.
ആദ്യം സ്പെയിനും പിന്നെ അമേരിക്കയും കോളനിയാക്കിയ ക്യൂബയെ സ്വതന്ത്രമാക്കിയ 1959ലെ വിപ്ലവം ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു നാടോടിക്കഥ മാത്രമാണ്. കോവിഡ് കാലത്ത് 10 ശതമാനത്തിലേറെയാണ് ക്യൂബയുടെ സമ്പദ്വ്യവസ്ഥ ചുരുങ്ങിയത്. ഇത് അടിയന്തരമായി തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകും രാജ്യത്തെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല