സ്വന്തം ലേഖകൻ: ഇൻഡിഗോ എയർലൈൻസിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു. പുതിയ സർവീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. മടക്ക വിമാനം (6ഇ 1608) ദമാമിൽ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 12ാമത്തെ അന്താരാഷ്ട്ര സർവീസ് ഡെസ്റ്റിനേഷനാണ് ദമാം.
അതേസമയം സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ട് വിമാനമില്ലാത്ത അവസ്ഥ അവഗണനയും അപമാനവുമാണെന്ന് കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ റിയാദിൽ പറഞ്ഞു. അഞ്ച് മണിക്കൂർകൊണ്ട് എത്തേണ്ട സ്ഥലത്ത് 13ഉം 15ഉം മണിക്കൂർ എടുത്ത് യാത്ര നടത്തേണ്ട അവസ്ഥയാണുള്ളത്.
ശ്രീലങ്ക വഴിയോ മറ്റ് ഏതെങ്കിലും ജി.സി.സി രാജ്യങ്ങൾ വഴിയോ കറങ്ങിത്തിരിഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് തെക്കൻ ജില്ലകളിലെ പ്രവാസികൾ. തിരുവനന്തപുരം എം.പി ശശി തരൂരിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല