സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി ഡൽഹി സർക്കാർ. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഡൽഹി സര്‍ക്കാരിന്റെ നിര്‍ദേശം.
രാജ്യത്താകെയുള്ള കൊവിഡ് കേസുകളില്‍ 86 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ആയതിനാലാണ് ഈ തീരുമാനം. ഡല്‍ഹിയിലേക്കു യാത്ര നടത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
കര്‍ണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെയാണ് ഡല്‍ഹിയും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അഞ്ചു സംസ്ഥാനങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്കയിലാണ് അധികൃതര്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല