സ്വന്തം ലേഖകൻ: കടുത്ത തണുപ്പിൽ വിറച്ചിരിക്കുകയാണ് വടക്കെ ഇന്ത്യ. വടക്കൻ സംസ്ഥാനങ്ങളെല്ലാം തണുപ്പിന്റെ പിടിയിലാണ്. രാജ്യ തലസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. 1901ന് ശേഷം ഡൽഹി കണ്ട ഏറ്റവും തണുപ്പേറിയ ഡിസംബർ ദിവസമാണ് (ഡിസംബർ 30) കടന്നു പോകുന്നത്. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 9.4 ഡിഗ്രി സെൽഷ്യസാണ്.
എല്ലാവർഷവും ഡിസംബറിന്റെ രണ്ടാം ഭാഗത്തോടെ താപനില താഴാറുണ്ട്. രണ്ട് മുതൽ നാല് ഡിഗ്രി വരെയാണ് ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൂടിയ താപനില 16 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയുമാണ് കൂടിയ താപനില രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ അത് പത്ത് ഡിഗ്രി സെൽഷ്യസിന് താഴെയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കനത്ത മൂടൽമഞ്ഞിനെത്തുടർന്നുണ്ടായ കാർ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. മൂടൽമഞ്ഞിനെത്തുടർന്നാണ് വാഹനാപകടമുണ്ടായതെന്ന് ഇന്ന് രാവിലെയാണ് പൊലീസ് സ്ഥിരീകരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനുവരി ആദ്യവാരം ഡൽഹിയിൽ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഡൽഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി ഒൻപതിനായിരത്തോളം പേരാണ് ദിവസവും ഈ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നതെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല