സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദോഹ വിമാനത്താവളം വഴി ബുക്ക് ചെയ്യപ്പെട്ട എയര്‍ ടിക്കറ്റുകളുടെ എണ്ണം ദുബായിലേതിനേക്കാള്‍ 18 ശതമാനം കൂടുതലാണ്. ഈ നില വരും മാസങ്ങളിലും തുടരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈ വര്‍ഷത്തെ രണ്ടാം പകുതിയിലേക്ക് ഇതിനകം ലഭിച്ചിരിക്കുന്ന ബുക്കിംഗ് പരിശോധിച്ചാലും ദോഹ തന്നെ മുന്നിൽ.
നിലവില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് ദോഹയ്ക്കുള്ളത്. 2021 ആരംഭത്തില്‍ ദോഹ വഴിയുള്ള വിമാന യാത്രക്കാരുടെ എണ്ണം ദുബായുടെ 77 ശമതാനം മാത്രമായിരുന്നു. എന്നാല്‍ ജനുവരി 27 ആകുമ്പോഴേക്ക് ദുബായ്ക്ക് തുല്യമായി അത് മാറി. 2017ല്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം ഈ വര്‍ഷാദ്യത്തില്‍ പിന്‍വലിച്ചതാണ് ഈ നേട്ടം കൈവരിക്കാന്‍ ദോഹയ്ക്ക് സഹായകമായത്.
ലോകത്തെ ഫ്‌ളൈറ്റ് ബുക്കിംഗ് ഡാറ്റ ഗവേഷകരായ ഫോര്‍വേഡ് കീസിന്റെ കണക്കുകള്‍ പ്രകാരമാണ് 2021ന്റെ ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഏറെ പിറകിലാക്കി ദോഹ എയര്‍പോര്‍ട്ടിൻ്റെ കുതിപ്പ്. ഉപരോധം നിലവില്‍ വന്നതിനു പിന്നാലെ 18 കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ബന്ധിതമായത് ദോഹ എയര്‍പോര്‍ട്ടിന് വലിയ തിരിച്ചടിയായിരുന്നു.
മാത്രമല്ല, വ്യോമപാതയില്‍ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം വളഞ്ഞ വഴിയിലൂടെയായിരുന്നു ഖത്തര്‍ വിമാനങ്ങള്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഉപരോധം പിന്‍വലിക്കാനുള്ള തീരുമാനം ഖത്തറിന് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. അതേസമയം, ഖത്തറിനെതിരായ ഉപരോധത്തെ മറികടക്കാന്‍ പുതിയ 24 റൂട്ടുകളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് തുടങ്ങിയതും ഗുണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല