സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വ്യാപക പ്രതിഷേധം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യമാകെ നിരവധി പേരാണ് മുന്നോട്ട് വരുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കാനുള്ള കൂട്ടായ ശ്രമം തുടരുകയാണ്. തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്.
ചിലയിടങ്ങളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം തേടല്‍ ഒഴിവാക്കുന്നതാണു വിജ്ഞാപനം എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 30നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കൊടതി ഇടപെട്ടാണ് ഓഗസ്റ്റ് 11 വരെ നീട്ടിയത്.
പല മേഖലകളിലെ പദ്ധതികളിലും മുൻപ് നൽകിയിരുന്ന ഇളവുകൾ ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോഹ സംസ്കരണ യൂണിറ്റിന് 30,000 ടൺ ആയിരുന്ന പരിധി ഒരു ലക്ഷം ടണ്‍ ആക്കി ഉയർത്തി, മൽസ്യ ബന്ധന തുറമുഖങ്ങളുടെ പരിധി വർഷത്തിൽ 10,000 ടൺ എന്നത് മൂന്നിരട്ടിയാക്കി. 70 മീറ്ററിൽ കുറഞ്ഞ വീതിയുള്ള ഹൈവേക്കു അനുമതി വേണ്ട. ജലസേചന പദ്ധതികൾ 2000 ഹെക്ടർ മുതൽ 50000 ഹെക്ടർ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10,000 മുതൽ 50,000 ഹെക്ടർ വരെ ആക്കി.
സമുദ്രത്തിലെ എണ്ണ പ്രകൃതിവാതക ഖനനത്തിനും സംസ്കരണത്തിനുമുള്ള പദ്ധതികൾ മുൻപ് എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അത് രണ്ടാക്കി. ഏറ്റവുമധികം പാരിസിഥിതികാഘാതം ഉണ്ടാക്കുന്ന ഖനനത്തെ വേർപെടുത്തി പഠനം വേണ്ടാത്ത ബി രണ്ടിലാക്കി.
താപ വൈദ്യുത നിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുൻപ് 20 മെഗാവാട്ടും അതിലേറെയുമുള്ളവക്ക് കേന്ദ്ര അനുമതി വേണ്ട എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അവയെ മൂന്നാക്കി തിരിച്ചു 100 മെഗാവാട്ടിനു മുകളിൽ മാത്രം എ വിഭാഗം, 15 നും 100 മെഗാവാട്ടിനും ഇടയിലുള്ളവക്ക് ബി ഒന്ന് വിഭാഗവും. ഇങ്ങനെ പോകുന്നു പുതിയ പരിഷ്കരണങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല