സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ പ്രവാസികൾക്ക് അവസരങ്ങളുടെ മഹാമേള കൂടിയാണ്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം.
എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് 31വരെയുള്ള ഹ്രസ്വകാല കരാർ വ്യവസ്ഥയിലാണ് നിയമനമെങ്കിലും ചില തസ്തികകളിൽ ഒരു മാസം കൂടി ലഭിച്ചേക്കാം. വിവിധ റിക്രൂട്ടിങ് ഏജൻസികൾ വഴിയുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണ്. ഗൈഡുകളും റിസപ്ഷനിസ്റ്റുകളും ഇംഗ്ലിഷ്, ഹിന്ദി, അറബിക്, തഗലോഗ് (ഫിലിപ്പീൻസ്) ഭാഷകൾ അറിഞ്ഞിരിക്കണം.
ഏതു രാജ്യത്തിന്റെ പവിലിയൻ ആയാലും ഇതര പൗരന്മാർക്കും നിയമനം ലഭിക്കും. ഇംഗ്ലിഷിനു പുറമേ അതത് രാജ്യങ്ങളിലെ ഭാഷയും അറിഞ്ഞിരിക്കണം. അറബിക് കൂടി അറിയാമെങ്കിൽ എല്ലാ പവിലിയനുകളിലും പരിഗണന ലഭിക്കും. 6 മാസത്തെ ജോലിയാണെങ്കിലും എക്സ്പോ കഴിഞ്ഞാലും അവസരങ്ങളേറെയാണ്. രാജ്യാന്തര മേളയിലെ തൊഴിൽ പരിചയവും ഗുണം ചെയ്യും.
അതേസമയം ജോലി വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുതെന്നും പണം ഈടാക്കി നിയമനങ്ങൾ നടത്തുന്നില്ലെന്നും സംഘാടകർ വ്യക്തമാക്കി. വിവരങ്ങൾക്ക്: https: careers.expo2020dubai.com.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല