സ്വന്തം ലേഖകൻ: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും.
ടിക്കറ്റുകൾ നേരത്തേ വാങ്ങാനും കാർണിവൽ റൈഡിന് സ്പർശനമേൽക്കാതെ കയറാൻ സഹായിക്കാനുമാണിത്. വില്ലേജിന്റെ ശേഷി അനുസരിച്ച് സന്ദർശകർ നിറഞ്ഞാൽ ആ വിവരം ആപ്പിലൂടെ അറിയാനാകും. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നാളെ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. പാസുകൾ വെൻഡിങ് മെഷിനിലൂടെ ലഭിക്കും.
എല്ലാ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാൻ സംവിധാനങ്ങളും ഒരുക്കും. അകലം പാലിച്ചാവും സ്റ്റേജിനു മുന്നിൽ സീറ്റ് ഒരുക്കുക. വിഐപി പാസുള്ളവർക്ക് ഓൺലൈൻ കാർ പ്ലേറ്റ് റജിസ്ട്രേഷൻ വഴി സ്മാർട് പാർക്കിങ് ഗേറ്റിലൂടെ പോകാം. tickets.virginmegastore.me എന്ന സൈറ്റിൽ വിഐപി പാസുകൾ ലഭിക്കും. വില്ലേജിൽ പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കും പ്രവർത്തിക്കും. ആളുകള്‍ ആവശ്യപ്പെട്ടാൽ ഇവിടെ പിസിആർ പരിശോധന നടത്തും.
ഷാർജ എക്സ്പോ സെൻററിൽ വ്യാപാരമേളയ്ക്കും തുടക്കമായി. സാമൂഹിക അകലം പാലിച്ച് സുരക്ഷിത ഷോപ്പിങ് ഒരുക്കിയിരിക്കുന്ന എക്സ്പോ സെൻററിലേക്ക് ആദ്യ ദിനം തന്നെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പ്രതിസന്ധിയിൽനിന്ന് രാജ്യം ഉയർത്തെഴുന്നേൽക്കുന്നുവെന്ന വ്യക്തമായ സൂചന നൽകിയാണ് ‘ബിഗ്ഷോപ്പർ സെയിലിൽ’ കച്ചവടം പൊടിപൊടിക്കുന്നത്.
ഏറ്റവും പുതിയ ട്രെൻറിൽപെട്ട വസ്ത്രങ്ങൾ, ഫുട്വെയേഴ്സ്, പെർഫ്യൂം, സൗന്ദര്യ വർധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, ആകസസറീസ്, വീട്ടുപകരണങ്ങൾ തുടങ്ങിയവയെല്ലാം വിലക്കിഴിവോടെ വ്യാപാര മേളയിൽ എത്തിയിട്ടുണ്ട്. നൂറിലധികം ബ്രാൻഡുകളുടെ ഉൽപന്നങ്ങളും വിൽപനക്കെത്തിയിരിക്കുന്നു. കുട്ടികളുടെ ബ്രാൻഡഡ് പാദരക്ഷകൾ 49 ദിർഹം മുതലും മുതിർന്നവരുടേത് 69 ദിർഹം മുതലും ലഭ്യമാണ്.
വ്യാഴാഴ്ച തുടങ്ങിയ പ്രദർശനം ഞായറാഴ്ച സമാപിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവേശന സമയം. പ്രവേശന ഫീസ് അഞ്ച് ദിർഹം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ്ങും സൗജന്യം. കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ ശേഷം എക്സ്പോ സെൻററിൽ നടക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. കഴിഞ്ഞ മാസം നടന്ന ഇലക്ട്രോണിക്സ് എക്സിബിഷൻ 15,000ത്തോളം പേരാണ് സന്ദർശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല