1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2022

സ്വന്തം ലേഖകൻ: സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശവുമായി ദുബായിലെ ജബല്‍ അലിയില്‍ നിര്‍മിച്ച ഹൈന്ദവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഇന്നലെ വൈകുന്നേരം നടന്ന ഭക്തി നിര്‍ഭരവും ആഘോഷ പൂര്‍ണവുമായി നടന്ന ചടങ്ങില്‍ യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. ക്ഷേത്രത്തിന്റെ പ്രവേശന ഹാളിലുള്ള വിളക്കുകള്‍ തെളിയിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. അതിനു ശേഷം പ്രധാന പ്രാര്‍ഥനാ ഹാളിന്റെ പ്രവേശന കവാടത്തില്‍ നടന്ന നാടമുറിക്കല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്‍കി.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ സോഷ്യല്‍ റെഗുലേറ്ററി ആന്റ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ ഡോ. ഉമര്‍ അല്‍ മുസന്ന, ദുബായ് ഹിന്ദു ക്ഷേത്ര ട്രസ്റ്റി രാജു ഷ്രോഫ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭക്ത ജനങ്ങള്‍ക്കു പുറമെ, വിവിധ നയതന്ത്ര കാര്യാലയങ്ങളുടെ തലവന്‍മാര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, വിവിധ മതവിഭാഗങ്ങളുടെ തലവന്‍മാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ഇരുനൂറിലേറെ വിശിഷ്ടാതിഥികള്‍ പ്രത്യേക ക്ഷണിതാക്കളായി ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു.

ആരാധനാ നഗരിയെന്ന് അറിയപ്പെടുന്ന ജബല്‍ അലിയിലാണ് വിവിധ വിശ്വാസി വിഭാഗങ്ങളിലെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറ് ക്രിസ്തീയ ദേവാലയങ്ങളും ഒരു ഗുരുനാനാക്ക് ദര്‍ബാര്‍ സിഖ് ഗുരുദ്വാരയും ഉള്‍പ്പെടെ മറ്റ് ദേവാലയങ്ങളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ദുബായിലെ പുതിയ ക്ഷേത്രം മന്ത്രി ഷെയ്ഖ് നഹ്യാന്‍ ഉദ്ഘാടനം ചെയ്തുവെന്നത് ഏറെ ചാരിതാര്‍ഥ്യമുള്ള കാര്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുകയും നിര്‍മാണത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്ത ദുബായ് ഭരണകൂടത്തിന്റെ ഉദാരമനസ്‌കതയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കരുത്താവുകയും ചെയ്യുന്ന 35 ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് രണ്ടാം വീടായി മാറിയ യുഎഇയോടെ രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജബല്‍ അലിയിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ വിശ്വാസികള്‍ക്കു മാത്രമല്ല, യുഎഇയിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഒരു സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ് അഭിപ്രായപ്പെട്ടു. എല്ലാ സംസ്‌കാരങ്ങളെയും സമ്മേളിപ്പിക്കുന്നതാണ് മതം എന്ന നമ്മുടെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതാണ് പുതിയ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ഭരണകൂടത്തിന്റെ അകമഴിഞ്ഞ സഹായം കൊണ്ടാണ് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പ്രതീക്ഷിച്ചിതിനേക്കാള്‍ നേരത്തെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചത്. ദുബായ്, യുഎഇ ഭരണകൂടങ്ങള്‍ മറ്റുള്ളവരെ എത്രമാത്രം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ക്ഷേത്രം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തിന് മുമ്പു തന്നെ കഴിഞ്ഞ മാസം മുതല്‍ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളൂ എന്ന് രാജു ഷ്രോഫ് അറിയിച്ചു. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യന്നവര്‍ക്ക് സന്ദര്‍ശന ദിവസവും സമയവും അനുവദിച്ചു നല്‍കും.

രജിസ്‌ട്രേഷന്‍ വേളയില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുക. ഈ വര്‍ഷം അവസാനത്തോടെ ഹൈന്ദവ ആചാരങ്ങളും ചടങ്ങുകളും നടത്തുന്നതിനുള്ള വിശാലമായ സൗകര്യങ്ങള്‍ ക്ഷോത്രത്തില്‍ ഒരുക്കും. വിവാഹം, പേരിടല്‍ ചടങ്ങ് തുടങ്ങിയവയ്ക്കും ചോറൂണിനും ഉള്‍പ്പെടെയുള്ള സംവിധാനം അതോടെ സജ്ജമാവുമെന്നും അദ്ദേഹം അറിയിച്ചു.

70,000 ചതുരശ്ര അടിയിലാണ് നാല് നിലയുള്ള അതിമനോഹരമായ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ നിര്‍മാണം തുടങ്ങിയ ക്ഷേത്രം എല്ലാ തടസ്സങ്ങളെയും മറികടന്ന് അതിവേഗം നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. പാര്‍ക്കിംഗിനും മറ്റുമായി രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക കൂടിച്ചേരലുകള്‍ക്കുമായി ഒരുക്കിയ വിശാലമായ ഹാളാണുള്ളത്. വിവിധോദ്ദേശ്യ മുറികളും ഈ നിലയിലുണ്ട്.

ഒന്നാം നിലയിലാണ് പ്രാര്‍ഥനാ ഹാള്‍. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രാര്‍ഥനാ ഹാളിന്റെ മധ്യത്തിലായി 14 മീറ്റര്‍ ചുറ്റളവില്‍ മനോഹരമായ ക്ഷേത്ര കുംഭവും നിര്‍മിച്ചിട്ടുണ്ട്. പ്രാര്‍ഥനാ ഹാളിന്റെ മധ്യത്തില്‍ തൂക്കിയിട്ടിരിക്കുന്ന അലങ്കാര മണികളാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇതിന്റെ മുകളില്‍ വിവിധ മതാചാരങ്ങള്‍ സംഘടിപ്പിക്കാനുതകുന്ന രീതിയില്‍ ഔട്ട് ഡോര്‍ ടെറസും സജ്ജമാക്കിയിട്ടുണ്ട്.

6.5 കോടി ദിര്‍ഹം ചെലവിലാണ് ജബല്‍ അലിയിലെ മനോഹരമായ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഭക്ത ജനങ്ങളില്‍ നിന്നാണ് പ്രധാനമായും നിര്‍മാണത്തിന് ആവശ്യമായ പണം കണ്ടെത്തിയതെന്നും ഷ്രോഫ് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രമദാനത്തിലൂടെ പലരും പങ്കാളികളായി. ഓള്‍ഡ് ദുബായില്‍ നിലവില്‍ രണ്ട് ക്ഷേത്രങ്ങളുണ്ടെങ്കിലും അവയില്‍ നിന്ന് വ്യത്യസ്തമാണ് ജബല്‍ അലിയിലെ പുതിയ ക്ഷേത്രം. മറ്റു രണ്ടു ക്ഷേത്രങ്ങളും മറ്റ് കെട്ടിട സമുച്ചയത്തിന് ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ ജബല്‍ അലിയിലെ പുതിയ ക്ഷേത്രം സ്വതന്ത്രമായി തലയുയര്‍ത്തി നില്‍ക്കുന്നതാണ്. വളരെ അകലത്തില്‍ നിന്നു പോലും കാണാന്‍ കഴിയുന്ന വിധത്തില്‍ താഴികക്കുടങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം ഇന്ത്യന്‍, അറബിക് വാസ്തുശില്‍പ കലയുടെ സമ്മേളനം കൂടിയാണെന്നും രാജു ഷ്രോഫ് പറഞ്ഞു. ഒരേ സമയം 1200 പേര്‍ക്കു വരെ പ്രാര്‍ഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. ഉല്‍സവ ദിനങ്ങളിലും വിശേഷ സന്ദര്‍ഭങ്ങളിലും ആളുകളുടെ എണ്ണം കൂടും.

ദക്ഷിണേന്ത്യയില്‍ നിന്നുള്ളവ ഉള്‍പ്പെടെ 16 പ്രതിഷ്ഠകളും സിക്ക് മതവിശ്വാസികളുടെ പുണ്യ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിന്റെ പ്രധാന ഹാളില്‍ സ്ഥാപിച്ചിട്ടുണ്ട്. ശിവനായിരിക്കും മുഖ്യ പ്രതിഷ്ഠ. ഗണേശ വിഗ്രഹം, കൃഷ്ണ, മഹാലക്ഷ്മി തുടങ്ങിയവയാണ് മറ്റു പ്രധാന പ്രതിഷ്ഠകള്‍. 200 ക്ഷേത്ര മണികളും പിങ്ക് വര്‍ണത്തിലുള്ള വിരിഞ്ഞ താമരയുടെ ത്രീഡി പ്രിന്റും പ്രധാന ഹാളിലെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യും.

നിലവില്‍ പ്രാര്‍ഥനയുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ മാത്രമാണ് വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുക. അടുത്ത വര്‍ഷം ജനുവരി 14ന് മകര സംക്രാന്തി ദിനത്തില്‍ ക്ഷേത്രത്തിന്റെ മറ്റു ഭാഗങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണ് തീരുമാനം. ബര്‍ദുബായിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വിഗ്രഹങ്ങളെല്ലാം ഇന്ത്യയില്‍ നിന്നാണ് എത്തിച്ചത്. രാജസ്ഥാനില്‍ നിന്ന് എത്തിച്ച മാര്‍ബിള്‍ കൊണ്ടാണ് പ്രധാനഹാളിലെ തൂണുകളും ചുവരുകളും തീര്‍ത്തിരിക്കുന്നത്. വിവിധ ഹൈന്ദവ വിശ്വാസികള്‍ ആരാധിക്കുന്ന ഏതാണ്ടെല്ലാ ദേവതകളും ഇവിടെ ഉണ്ടെന്നതിനാല്‍ എല്ലാവര്‍ക്കും ഒരു പോലെ ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനാകുമെന്നും രാജു ഷ്രോഫ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.