സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുകൾ 15 സെക്കൻഡിനകം കണ്ടെത്തുന്ന നൂതന സാങ്കേതിക വദ്യ സ്ഥാപിച്ചു. ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിലാണ് യാത്രാരേഖകളിൽ കൃത്രിമം കാണിക്കുന്നവരെ പിടികൂടുക.
ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായ് വിമാനത്താവളത്തിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. ഇവരുടെ പാസ്പോർട്ടിലെ കൃത്യത പരിശോധിക്കുന്നത് ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സഹായത്തോടുകൂടിയാണ്. കൃത്രിമ പാസ്പോർട്ടുകളും, മറ്റു വ്യാജ രേഖകളും കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്.
യാത്രക്കാരുടെ രേഖകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ 15 സെക്കൻഡിനകം അത് കൃത്രിമമാണോ എന്നു തിരിച്ചറിയുവാൻ കഴിയുമെന്ന് ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ് നജ്ജാർ പറഞ്ഞു.
യുഎഇ യിലേക്കു നിയമലം ലംഘിച്ചുള്ള പ്രവേശനം തടയാൻ ഈ പരിശോധനാ കേന്ദ്രം സഹായിക്കുന്നു. 2018 ജനുവരി മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള ഈ കാലയളവിൽ വിവിധ വ്യാജ രേഖകൾ ഉപയോഗിച്ച 2599 പേരെയാണ് അറസ്റ്റ് ചെയ്തത്. സംശയംതോന്നിയ 60,622 പാസ്പാർട്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും ആളുകൾ പിടിയിലായത്.
ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പ്രധാന താമസ രേഖകളുടെയും യഥാർഥ പാസ്പോർട്ടുകളുടെയും മാതൃകകൾ കേന്ദ്രത്തിന്റെ േഡറ്റാബേസിൽ എപ്പോഴും ലഭ്യമാണ്. നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്പോട്ടിലെ പൊരുത്തത്തക്കേടുകൾ ഉടൻ കണ്ടത്താൻ കഴിയുമെന്ന് അൽ നജ്ജാർ വിശദീകരിച്ചു.
കഴിഞ്ഞ വർഷം 1719 പാസ്പോർട്ടുകളാണ് പരിശോധിച്ചത്. അതിൽ വ്യാജ രേഖയുമായി വന്ന 478 പേരെ ഈ സെന്ററിന്റെ സഹായത്തോടെ പിടികൂടാൻ സാധിച്ചു. യാത്രക്കാരിൽ നിന്ന് വിവിധ രാജ്യങ്ങളുടെ വ്യാജ താമസ രേഖകളും ലൈസൻസുകളും കണ്ടെത്താനും സാധിച്ചതായും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല