1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2022

സ്വന്തം ലേഖകൻ: സാങ്കേതിക വിദ്യകളും അതിന് അനുസൃതമായി ഡിജിറ്റല്‍ സൗകര്യങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരും പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ദുബായ് പോലീസ്. ഇത്തരം തട്ടുപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള നാല് കുറുക്കുവഴികളെ കുറിച്ച് രാജ്യത്തെ സ്വദേശികളെയും പ്രവാസികളെയും ബോധ്യപ്പെടുത്തുകയാണ് ദുബായ് പോലിസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ദുബായ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായ ആളുകളെയാണ് അടുത്തകാലത്തായി കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ഇരകളാക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഫോണില്‍ വിളിച്ചോ സന്ദേശങ്ങള്‍ അയച്ചോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവയില്‍ പ്രധാനം. എന്നാല്‍ നാലു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് സാധിക്കുമെന്ന് ദുബായ് പോലിസ് വ്യക്തമാക്കുന്നു. ‘ നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ സന്തോഷം’ എന്ന പേരില്‍ നടപ്പിലാക്കുന്ന സൈബര്‍ സുരക്ഷാ ക്യാംപയിന്റെ ഭാഗമായാണ് പോലിസിന്റെ ബോധവല്‍ക്കരണം.

തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വരുന്ന ഫോണ്‍ കോളുകള്‍ സന്ദേശങ്ങള്‍ എന്നിവയെ ജാഗ്രതയോടെ സമീപിക്കണമെന്നതാണ് ദുബായ് പോലിസിന്റെ ഒറ്റമൂലികളില്‍ ഒന്ന്. ഒരു സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കരുത്. ദുബായ് പോലിസോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ സ്ഥാപനങ്ങളോ ഒരിക്കലും ഇത്തരം ആവശ്യവുമായി ജനങ്ങളെ ഫോണില്‍ ബന്ധപ്പെടില്ല. ഇതുപ്രകാരം ഐഡി കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ മറ്റൊരാള്‍ക്ക് കൈമാറുന്നതിലൂടെ സ്വയം തട്ടിപ്പിന് ഇരയാവാന്‍ തലവച്ചു കൊടുക്കുകയാണെന്ന ജാഗ്രത വേണമെന്നും പോലിസ് പറയുന്നു.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റൊരാള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തരുത് എന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശമായി ദുബായ് പോലിസ് മുന്നോട്ടുവച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കു പുറമെ, തങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പര്‍, എടിഎം, ക്രെഡ്റ്റ് കാര്‍ഡ് നമ്പറുകള്‍, അവയിലെ സിവിവി കോഡുകള്‍, കാര്‍ഡിന്റെ എക്പയറി തീയതി തുടങ്ങിയവയും മറ്റാര്‍ക്കും നല്‍കുന്നത്. ഒടിപി തെറ്റായി വന്നതാണെന്നും എടിഎം കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുക. അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്ന പക്ഷം തങ്ങളുടെ ബാങ്ക് അധികൃതരുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് ഏറ്റവും സുരക്ഷിതം. അതേപോലെ പരിചയമില്ലാത്ത കേന്ദ്രങ്ങളില്‍ നിന്ന് ഇമെയിലിലോ മൊബൈല്‍ സന്ദേശമായോ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയെന്നതും പ്രധാനമാണ്. വലിയ ചതിക്കുഴികളായിരിക്കും അവയ്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്.

പലപ്പോഴും വന്‍ ഓഫറുകളുമായി വരുന്ന സന്ദേശങ്ങള്‍ക്കു പിന്നില്‍ തട്ടിപ്പുകാരുടെ കരങ്ങളായിരിക്കുമെന്നും അവയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് പോലിസ് മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ ഗതിയില്‍ വിശ്വസിക്കാനാവാത്ത വിന്‍ ഓഫറുകളെ കണ്ണടച്ച് വിശ്വസിക്കരുത്. വലിയ തുകയുടെ സമ്മാനങ്ങള്‍ക്ക് നിങ്ങള്‍ അര്‍ഹരായെന്നോ വലിയ തുക കാഷ് ബാക്കായി ലഭിച്ചുവെന്നോ മറ്റോ ഉള്ള സന്ദേശങ്ങള്‍ ഒരു കാരണ വശാലും വിശ്വസിക്കരുത്. ഒരു സ്ഥാപനവും അത്തരത്തില്‍ വലിയ സമ്മാനങ്ങള്‍ ആര്‍ക്കും വെറുതെ നല്‍കില്ലെന്ന ബോധ്യം വേണം. അത്തരം ഓഫറുകള്‍ക്കു പിന്നില്‍ തട്ടിപ്പുകാര്‍ വലവിരിച്ച് കാത്തിരിക്കുകയാവും.

ഏതെങ്കിലും രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കിരയായാല്‍ അക്കാര്യം പെട്ടെന്നു തന്നെ പോലിസിനെ അറിയിക്കണമെന്നതാണ് പോലിസ് നല്‍കുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം. പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതിന് അനുസരിച്ച് കുറ്റവാളികളെ കണ്ടുപിടിക്കാനും തട്ടിപ്പുകാരില്‍ നിന്ന് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള സാധ്യതകള്‍ കുറയുമെന്നും പോലിസ് പറയുന്നു. ഇക്രൈം എന്ന ആപ്പ് വഴിയോ 901 നമ്പറില്‍ വിളിച്ചോ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലെ അപ്പോള്‍ തന്നെ വിവരം അറിയിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.