
സ്വന്തം ലേഖകൻ: ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ദുബായ് പോലീസ്. ഡേറ്റിങ് വെബ്‌സൈറ്റുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകളും സന്ദർശിച്ച് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ചുള്ള വീഡിയോ ബോധവത്‌കരണ സന്ദേശം പോലീസ് പുറത്തുവിട്ടു.
ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
തട്ടിപ്പ് നടത്തിയിരുന്ന 47 ആഫ്രിക്കൻ സ്വദേശികളെ ജൂലായിൽ പോലീസ് പിടികൂടിയിരുന്നു. സ്ത്രീകളുടെ ചിത്രങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് കസ്റ്റമേഴ്‌സിനെ കണ്ടെത്തിയിരുന്നത്. വാഗ്ദാനങ്ങൾ നൽകി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി തട്ടിപ്പിന് ഇരയാക്കുകയാണ് സംഘത്തിന്റെ രീതി.
ഇരയുടെ ക്രെഡിറ്റ് കാർഡ് തട്ടിയെടുത്ത് പണം പിൻവലിക്കുകയും പോലീസിനെ അറിയിച്ചാൽ വ്യക്തിഗത ഫോട്ടോകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തും. ദുബായിൽ വിവിധയിടങ്ങളിലായി അപ്പാർട്ട്‌മെന്റുകൾ വാടകയ്‌ക്കെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി സാമൂഹികമാധ്യമങ്ങളിലെ ഇത്തരം ആപ്ലിക്കേഷനുകളെക്കുറിച്ചും വ്യാജ പരസ്യങ്ങളെകുറിച്ചും കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല