
സ്വന്തം ലേഖകൻ: ദുബായിലെ സ്‌കൂളുകളില്‍ ഫീസ് വര്‍ധനവ്. സ്വകാര്യ സ്‌കൂളുകള്‍ക്ക് 3 ശതമാനം ഫീസ് വര്‍ധനവിന് അംഗീകാരം നല്‍കി. ദുബായ് നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോരിറ്റിയാണ് അനുമതി നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍ വരും. എമിറേറ്റിന്റെ സാമ്പത്തിക സ്ഥിതിയും സ്‌കൂളുകളുടെ പ്രവര്‍ത്തന ചെലവും കണക്കിലെടുത്താണ് ഫീസ് വര്‍ധനവിന് അംഗീകാരം നല്‍കിയതെന്ന് കെഎച്ച്ഡിഎ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ദുബായ് സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ ബ്യൂറോ ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍ നല്‍കിയ റേറ്റിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്‌കൂളിനും ഫീസ് നിശ്ചയിക്കാനുള്ള അനുമി. പരിശോധനയില്‍ നില മെച്ചപ്പെടുത്താത്ത സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനവിന് അനുമതിയുണ്ടായിരിക്കില്ല. അതേസമയം ഉയര്‍ന്ന റേറ്റിംഗ് ഉള്ള സ്‌കൂളുകള്‍ക്ക് 3 ശതമാനം ഫീസ് വര്‍ധിപ്പിക്കാനും കഴിയും.
സ്‌കൂളുകളുടെ റേറ്റിംഗും ഫീസ് ഘടനയും അനുസരിച്ച് രക്ഷിതാക്കള്‍ക്ക് അനുയോജ്യമായ സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനാകും. കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞഅധ്യയന വര്‍ഷത്തേക്കാള്‍ 4.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ദുബായിയില്‍ 22 പുതിയ സ്‌കൂളുകളാണ് തുറന്നിരിക്കുന്നത്. ഇതോടെ ദുബായിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 216 ആയി ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല