സ്വന്തം ലേഖകൻ: തൊഴിലിടങ്ങളിലെ അപകടങ്ങൾ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ. പൂർണവിവരങ്ങളും നൽകുകണം. അപകട മരണങ്ങൾ, തീപിടിത്തം, സ്ഫോടനങ്ങൾ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
അപകടത്തിൽ തൊഴിലാളിക്ക് പരുക്കുണ്ടെങ്കിൽ 3 ദിവസത്തിനകം അറിയിക്കണം. തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയിൽ വരും.
ജീവനക്കാർക്ക് രോഗം ബാധിച്ചാലും മറച്ചുവയ്ക്കരുത്. മരണ കാരണമാകുന്ന രോഗങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണം. ഫെഡറൽ തൊഴിൽ നിയമപ്രകാരം അപകട വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ഗുരുതര വീഴ്ചയാണ്. ഇതിന് 10,000 ദിർഹമാണു പിഴ. സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ നിർത്തിവയ്ക്കുകയും ചെയ്യും.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക്അ പകടമുണ്ടാകുകയോ രോഗം ബാധിക്കുകയോ ചെയ്താൽ തൊഴിലുടമ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. ചികിത്സാ ചെലവുകൾ സ്പോൺസർ വഹിക്കണം. ശസ്ത്രക്രിയയുടെ ഉൾപ്പെടെ ചെലവ് ഇതിൽ ഉൾപ്പെടും. വെന്റിലേറ്റർ സഹായം ആവശ്യമെങ്കിൽ അതും ഉറപ്പുവരുത്തണം.
പരുക്ക് പൂർണമായി സുഖപ്പെടും വരെ ചികിത്സ നൽകണം. അല്ലെങ്കിൽ, 6 മാസം വരെ ചികിത്സിക്കുകയോ അതിനു സാമ്പത്തിക സഹായം നൽകുകയോ വേണം. 6 മാസത്തിലേറെ നീളുന്ന ചികിത്സയാണെങ്കിൽ ഇളവ് ലഭിക്കും. തുടർന്നുള്ള 6 മാസം പകുതി സഹായമെങ്കിലും തൊഴിലുടമയുടെ ബാധ്യതയാണ്.
വേതനത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഭാര്യ, കുട്ടികൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കാണു നഷ്ടപരിഹാരത്തുക കൈമാറേണ്ടത്. 24 മാസത്തെ വേതനം കണക്കാക്കി 18,000 മുതൽ 35,000 ദിർഹം വരെ നൽകാം. സേവന കാലത്ത് തൊഴിലാളിക്ക് ലഭിച്ചിരുന്ന അടിസ്ഥാന വേതനവും അനുബന്ധ അലവൻസുകളും നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിനു പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല